ലയണല്‍ മെസി മാഞ്ചസ്റ്റര്‍ സിറ്റിയുമായി ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍ എന്നാണ് സൂചന. ഫ്രീ ട്രാന്‍സ്ഫര്‍ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് സിറ്റിയെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
700 മില്യന്‍ യൂറോയ്ക്കാണ് മെസിയുമായി സിറ്റി ധാരണയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. കരാറിലെ മൂന്ന് വര്‍ഷം സിറ്റിക്കൊപ്പവും രണ്ടുവര്‍ഷം സിറ്റിയുടെ തന്നെ ഉടമസ്ഥതയിലുള്ള ന്യൂയോര്‍ക്ക് സിറ്റി എഫ്സിക്കൊപ്പവുമാകും കളിക്കാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെസിക്ക് സിറ്റി ഫുട്ബോള്‍ ഗ്രൂപ്പില്‍ ഓഹരി പങ്കാളിത്തവും വാഗ്‌ദാനം ചെയ്തതായാണ് വാര്‍ത്തകള്‍. പെപ്പ് ഗ്വാര്‍ഡിയോളയ്ക്കൊപ്പം ചാംപ്യന്‍സ് ലീഗില്‍ വീണ്ടും കിരീടം നേടുകയാണ് മെസിയുടെ ലക്ഷ്യം. മെസിയെ ഫ്രീ ട്രാന്‍സഫറിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിറ്റി. എന്നാല്‍ അനുനയശ്രമങ്ങള്‍ക്ക് വഴങ്ങാത്ത മെസിക്ക് ബാര്‍സ ഫ്രീ ട്രാന്‍സ്ഫര്‍ അനുവദിക്കുമോയെന്നതില്‍ അവ്യക്തത തുടരുകയാണ്. ഓരോ സീസൺ അവസാനവും കരാർ അവസാനിപ്പിച്ചു സൗജന്യമായി ക്ലബ് വിടാൻ മെസിക്കാകും. കരാർ റദ്ദാക്കാനുള്ള സമയപരിധി ജൂൺ 10ന് അവസാനിച്ചു എന്നാണ് ബാർസ മാനേജ്മെന്റിന്റെ വാദം.
ബാര്‍സയുമായുള്ള വിടുതല്‍ വ്യവസ്ഥ പാലിച്ചുമാത്രമേ മെസിക്ക് ക്ലബ് വിടാനാകൂ എന്ന് ലാ ലിഗ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രീസീസണ് മുന്നോടിയായുള്ള ട്രെയിനിങ്ങിനും മെഡിക്കല്‍ പരിശോധനയ്ക്കും മെസി എത്തിയിരുന്നില്ല. ലയണല്‍ മെസി ബാര്‍സയ്ക്കൊപ്പം തുടരാന്‍ സാധ്യതയില്ലെന്ന് ക്ലബ് പ്രസിഡന്റ് സ്ഥാനാര്‍ഥി ടോനി ഫ്രെയ്ക്സയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.