കുട്ടിക്കാലത്തെ ദുരിതകാലത്ത് തന്നെ സഹായിച്ച മക്ഡൊണാൾഡ്സ് ജീവനക്കാരിയെ തിരഞ്ഞ് പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. വിശന്നപ്പോൾ തനിക്കും കൂട്ടുകാർക്കും ബർഗറുകൾ തന്ന മൂന്ന് പേരെയാണ് ക്രിസ്റ്റ്യാനോ തിരയുന്നത്. ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗന് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോ മനസ്സുതുറന്നത്.
''സ്റ്റേഡിയത്തിന് അടുത്ത് ഒരു മക്ഡൊണാൾഡ്സ് ഉണ്ടായിരുന്നു. വാതിലിൽ മുട്ടി, ബർഗർ വല്ലതും ബാക്കിയിരിക്കുന്നുണ്ടോ എന്ന് തിരക്കി. എഡ്ന എന്ന് പേരുള്ള ഒരു പെൺകുട്ടിയുണ്ട് അവിടെ. പേരറിയാത്ത മറ്റ് രണ്ട് പെൺകുട്ടികളും. അവർ ബാക്കി വന്ന ബര്‍ഗർ തരുമായിരുന്നു. പിന്നീടവരെ കണ്ടിട്ടില്ല. പോർച്ചുഗലിലെത്തി പലരോടും തിരക്കി. അവിടെയുണ്ടായിരുന്ന മക്ഡൊണാൾഡ്സ് പൂട്ടിപ്പോയി. ഈ അഭിമുഖത്തിലൂടെ അവരെ കണ്ടെത്താനായാൽ വലിയ സന്തോഷം. അവരെ ലിസ്ബനിലേക്ക് ക്ഷണിച്ച് അത്താഴവിരുന്ന് നൽകണം എന്നുണ്ടെനിക്ക്. അങ്ങനെയെന്തെങ്കിലും തിരിച്ച് അവർക്കുവേണ്ടി ചെയ്യണമെന്നുണ്ട്''- റൊണാൾഡോ പറഞ്ഞു.
ചെറുപ്പകാലത്ത് റൊണാള്‍ഡോ താമസിച്ച വീട് കണ്ട് മകൻ ഞെട്ടിയെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ബാല്യകാലത്തെ ദുരിതങ്ങളെക്കുറിച്ച് ഇതിനുമുൻപും റൊണാൾഡോ തുറന്നുപറഞ്ഞിട്ടുണ്ട്.