മടങ്ങി വരവിന്റെ പാതയിലാണവളെന്ന് സംസ്ഥാനത്തിന്റെ കായിക മന്ത്രി ഇ.പി ജയരാജൻ തന്നെ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നു. ഹര്‍ഡില്‍സില്‍ കഴിഞ്ഞ സംസ്ഥാന മീറ്റിലെ സ്വര്‍ണമെഡല്‍ ജേതാവും ദേശീയ മീറ്റിലെ വെള്ളി മെഡല്‍ ജേതാവുമാണ് അതുല്യ. പിന്നീടാണ് ശ്വാസകോശം ചുരുങ്ങുന്ന അസുഖം ബാധിച്ച് ചികിത്സയിലായത്. സർക്കാർ ചികിൽസയ്ക്കായി മൂന്നു ലക്ഷം രൂപ അനുവദിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം അതുല്യ ട്രാക്കിലേക്ക് ഉടൻ തിരിച്ചെത്തുമെന്ന് ഇ.പി ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
അതുല്യ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇന്ന് കേള്‍ക്കാനായത്. ഹര്‍ഡില്‍സില്‍ കഴിഞ്ഞ സംസ്ഥാന മീറ്റിലെ സ്വര്‍ണമെഡല്‍ ജേതാവും ദേശീയ മീറ്റിലെ വെള്ളി മെഡല്‍ ജേതാവുമാണ് അതുല്യ. ശ്വാസകോശം ചുരുങ്ങുന്ന അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ താരത്തെ രണ്ടു ദിവസത്തിനകം വാര്‍ഡിലേക്ക് മാറ്റുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെത്തി അതുല്യയെ സന്ദര്‍ശിച്ചിരുന്നു. ചികിത്സയ്ക്കായി കായികവികസനനിധിയില്‍ നിന്ന് അനുവദിച്ച 3 ലക്ഷം രൂപയും കൈമാറി. ട്രാക്കിലെന്നപോലെ പഠനത്തിലും മികവ് കാട്ടുന്ന അതുല്യ പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത് തിരിച്ചെത്തെട്ടെ എന്നാശംസിക്കുന്നു.