ബ്രൂണോ കുടീഞ്ഞോ മുതൽ ഐ.എം. വിജയൻ വരെ നീളുന്ന ഇതിഹാസങ്ങൾ വീണ്ടും ഒരേ വേദിയിൽ തൃശൂരിൽ കണ്ടുമുട്ടി. മുന്‍ ഇന്ത്യൻ താരവും പ്രമുഖ പരിശീലകനുമായ ടി.കെ. ചാത്തുണ്ണിയുടെ ആത്മകഥയുടെ പ്രകാശനചടങ്ങാണ് രാജ്യാന്തര പ്രതിഭകളുടെ സംഗമവേദിയായത്.
ടി.കെ. ചാത്തുണ്ണിയുടെ 'ഫുട്ബോൾ മൈ സോൾ' എന്ന ആത്മകഥയുടെ പ്രകാശനചടങ്ങ് പ്രമുഖ ഫുട്ബോൾ താരങ്ങളുടെ സംഗമമായി മാറി.
ഗോവയുടെ മുൻ സൂപ്പർതാരം ബ്രൂണോ കുട്ടീനോ, വാസ്കോ ഗോവയുടെ വിഖ്യാത ഗോൾകീപ്പർ ഇ.എൻ. സുധീർ, രാജ്യാന്തര താരങ്ങളായ വിക്ടർ മഞ്ഞില, സി.വി. പാപ്പച്ചൻ, ജോപോൾ അഞ്ചേരി, യു. ഷറഫലി, ഫെഡറേഷൻ കപ്പ് നേടിയ പൊലീസ് ടീം ക്യാപ്റ്റൻ കുരികേശ് മാത്യു എന്നിങ്ങനെ വൻ താരനിര.
ചാത്തുണ്ണിയുടെയും ഭാര്യ സ്വർണലതയുടെയും 50ാം വിവാഹ വാർഷികദിനത്തിലായിരുന്നു പുസ്തക പ്രകാശനം. ചാത്തുണ്ണി പരിശീലകനായിരിക്കെ ഫെഡറേഷൻ കപ്പ് ഫൈനലിൽ ഈസ്റ്റ് ബംഗാളിനെ തറപറ്റിച്ചു കിരീടമണിഞ്ഞ സാൽഗോക്കർ ടീമിന്റെ അമരക്കാരൻ ബ്രൂണോ കുട്ടീനോയായിരുന്നു ചടങ്ങിലെ ശ്രദ്ധാകേന്ദ്രം. ചാത്തുണ്ണിയുടെ പ്രിയപ്പെട്ട ശിഷ്യരായ വിജയനും പാപ്പച്ചനും ഗുരുപ്രണാമം അർപ്പിച്ചു. പഴയകാല ഫുട്ബോൾ നേട്ടങ്ങളുടെ ഓർമപ്പെടുത്തൽ കൂടിയായി ചടങ്ങ് മാറി.