ഇംഗ്ലണ്ടിന്റെ വിജയം വിവാദത്തില്‍; സൂപ്പര്‍ ഓവര്‍ നിയമം പൊളിക്കണം: വാദങ്ങള്‍ ഇങ്ങനെ

final
SHARE

ലോകകപ്പ് ക്രിക്കറ്റ് കിരീടത്തിന് ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ഒരേപോലെ അര്‍‌ഹരാണെന്നാണ് ആരാധകപക്ഷം. ഇരുടീമും ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തി. പക്ഷെ സൂപ്പര്‍ ഓവറിലെ ‘ബൗണ്ടറി’ നിയമം കപ്പ് തറവാട്ടിലെത്തിച്ചു. എന്നാല്‍ ഈ നിയമം പൊളിച്ചെഴുതേണ്ട സമയമായെന്ന് മുന്‍താരങ്ങള്‍ വിലയിരുത്തുന്നു.  ഇംഗ്ലണ്ടും ന്യൂസീലന്‍ഡും നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും നേടിയത് ഒരേ സ്കോര്‍. എന്നാല്‍ കുറവ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത് നൂസീലന്‍ഡ്. മഴനിയമം അനുസരിച്ച് സ്കോര്‍ ഒരേപോലെയായാല്‍ കുറവ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ടീമാണ് വിജയിക്കുന്നത്. എന്നാല്‍  സൂപ്പര്‍ ഓവറിലും ടൈ ആയാല്‍ കൂടുതല്‍ ബൗണ്ടറി നേടുന്ന ടീമാണ് വിജയിക്കുന്നത്. ബാറ്റ്സ്ന്മാരെ സഹായിക്കുന്ന ഇത്തരം നിയമങ്ങള്‍ ബോളര്‍മാരുടെ അധ്വാനത്തെ വിലകുറച്ചുകാണുന്നു എന്ന ആക്ഷേപവും ശക്തമാണ്.

സൂപ്പര്‍ ഓവറും വിവാദങ്ങളും

ഇരുടീമും ഒരേ സ്കോര്‍ ആണ് നിശ്ചിയ അന്‍പത് ഓവറില്‍ സ്കോര്‍ ചെയ്തത്. എന്നാല്‍ ഇംഗ്ലണ്ട് 241ന് എല്ലാവരും പുറത്തായപ്പോള്‍ ന്യൂസീലന്‍ഡ് എട്ടുവിക്കറ്റിനാണ് 241റണ്‍സെടുത്തത്. സൂപ്പര്‍ ഓവറിലും ഇരുടീമും 15റണ്‍സ് വീതമാണ് എടുത്തത്. തുടര്‍ന്നാണ് കൂടുതല്‍ ബൗണ്ടറി അടിച്ച ടീം വിജയിയായി പ്രഖ്യാപിക്കപ്പെട്ടത്.  

ഐ.സി.സിയോട് ആറു ചോദ്യങ്ങള്‍ 

1. എന്തുകൊണ്ട് കൂടുതല്‍ സിംഗളുകള്‍ നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കുന്നില്ല?

2. എന്തുകൊണ്ട് കുറവ് വിക്കറ്റ് നഷ്ടപ്പെടുത്തിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കുന്നില്ല?

3. സൂപ്പര്‍ ഓവറില്‍ ഫലം കണ്ടെത്തുംവരെ ഓവറുകള്‍ തുടര്‍ന്നുകൂടെ?

4. ബൗണ്ടറികളുടെ എണ്ണംമാണ് വിജയ മാനദണ്ഡമെങ്കില്‍ ടെന്നിസില്‍ കൂടുതല്‍ എയ്സ് പായിക്കുന്നതാരം  വിജയി ആകുന്നില്ലല്ലോ? 

5.ഡക്ക്‌വര്‍ത്ത് നിയമപ്രകാരം സ്കോര്‍ തുല്യതയില്‍ ആകുമ്പോള്‍ വിക്കറ്റുകളുടെ കണക്ക് എടുക്കാറുണ്ട്, അത് എന്തുകൊണ്ട് പ്രയോഗിക്കുന്നില്ല?

6.സൂപ്പര്‍ ഓവറും ടൈ ആകുമ്പോള്‍ സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചാല്‍ പോരെ?

 മുന്‍താരങ്ങളായ ഓസ്ട്രേലിയയുടെ ഡീന്‍ ജോണ്‍സ്, ഇന്ത്യയുടെ ഗൗതം ഗംഭീര്‍,യുവരാജ് സിങ്, ന്യൂസീലന്‍‍ഡിന്റെ സ്കോട്ട് സ്റ്റൈറിസ് തുടങ്ങിയ താരങ്ങള്‍ സൂപ്പര്‍ ഓവറിലെ ബൗണ്ടറി നിയമം രാജ്യാന്തര ക്രിക്കറ്റ് സമിതി പൊളിച്ചെഴുതണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. ‌ഇത്തരം നിയമങ്ങളിലൂടെ തോല്‍ക്കുന്നത് നിരാശാജനകമെന്ന് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസനും പ്രതികരിച്ചു.

MORE IN SPORTS
SHOW MORE
Loading...
Loading...