തന്ത്രശാലികളായ രണ്ട് ക്യാപ്റ്റന്‍മാരാണ് നേര്‍ക്കുനേര്‍ വരുന്നത് . ഇംഗ്ലണ്ടിന്റെ ഓയിന്‍ മോര്‍ഗനും ന്യൂസീലന്‍ഡിന്റെ കെയിന്‍ വില്യംസനും . ബാറ്റിങ്ങ് നിരയുടെ നട്ടെല്ലായ ഇരുവരും ക്യാപ്റ്റന്‍ കൂള്‍ എന്ന വിളിപ്പേരിനും യോഗ്യരാണ് .
ലീഗ് മല്‍സരങ്ങളില്‍ വെസ്റ്റിന്‍ഡീസിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കയ്ക്കുമെതിരെ തോല്‍വിയില്‍ നിന്ന് ടീമിനെ ജയിപ്പിച്ചത് ക്യാപ്റ്റന്‍ െകയിന്‍ വില്യംസണാണ്. മോശം ഓപ്പണിങിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തുടക്കത്തില്‍ തന്നെ ക്രീസിലെത്തിയ വില്യംസണ്‍ രണ്ട് സെഞ്ചുറികളുടെ പിന്‍ബലത്തിലാണ് മല്‍സരങ്ങള്‍ ജയിപ്പിച്ചത്. റോസ് ടെയിലറും ടോം ലഥാമുമൊഴിച്ചാല്‍ മറ്റാരും ന്യൂസീലന്‍ഡ് ബാറ്റിങ്നിരയില്‍ വില്യംസണ് പിന്തുണ നല്‍കിയിട്ടില്ല. ബോളര്‍മാരുടെയും വില്യംസണിന്‍റെയും കരുത്തിലാണ് ന്യൂസീലന്‍ഡ് ഫൈനലിലെത്തിയിരിക്കുന്നത്. വില്യംസണിന്‍റെ കീഴില്‍ 74 മല്‍സരങ്ങള്‍ കളിച്ചതില്‍ 40 എണ്ണത്തില്‍ കീവീസ് വിജയം നേടിയിട്ടുണ്ട്.
മറുവശത്ത് 2015 ലോകകപ്പില്‍ നിന്ന് ദയനീയമായി പുറത്തായ ശേഷം നാല് വര്‍ഷത്തിനിപ്പുറം ലോകക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ടീമായി ലോകകപ്പ് ഫൈനിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചതില്‍ ഒയിന്‍ മോര്‍ഗന്‍റെ പങ്ക് വളരെവലുതാണ്. ടീമിെനെ ഒന്നിച്ചു കൊണ്ടുപോകുന്നതില്‍ മോര്‍ഗന്‍റെ ഇടപെലുകള്‍ നിര്‍ണായകമാണെന്ന് ടീമംഗങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നു.
ഒരു സെഞ്ചുറിയടക്കം 362 റണ്‍സുമായി ബാറ്റിങ് നിരയ്ക്ക് നേതൃത്വം നല്‍കുന്ന താരമാണ് മോര്‍ഗന്‍. ജേസണ്‍ റോയ്, ബെയര്‍സ്റ്റോ, ബട്ട്ലര്‍, സ്റ്റോക്സ് തുടങ്ങിയുള്ള ബാറ്റ്സ്മാന്‍മാരുള്ളതിനാല്‍ മോര്‍ഗന് വലിയ തലവേദനയുണ്ടാകില്ല. എന്നാല്‍ ലോര്‍ഡ്സിലെ ഫൈനലുകളില്‍ ഇംഗ്ണ്ടിന്‍റെ വിജയചരിത്രം അത്ര മെച്ചമല്ലാത്തതിനാല്‍ ലോകകപ്പില്‍ കുറഞ്ഞതൊന്നും മോര്‍ഗനും ടീമും ആലോചിക്കുന്നുണ്ടാകില്ല.