ചില ആവർത്തനങ്ങള്‍ യാദൃഛികമായി സംഭവിക്കുന്നതാകാം. പക്ഷേ അത്തരം ആവർത്തനങ്ങൾ പലപ്പോഴും കൗതുകമാകാറുണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും അത്തരമൊന്ന് പതിവാക്കിയിരിക്കുകയാണ്. സുപ്രധാന മൽസരങ്ങളിൽ ഇടംകയ്യൻ ബൗളർമാർക്ക് വിക്കറ്റ് സമ്മാനിക്കുന്നതാണ് യാദൃഛികമെങ്കിലും കോലി ശീലമാക്കിയിരിക്കുന്നത്.
ഇന്നലെ ന്യൂസിലാൻഡിനെതാരായ മൽസരത്തിൽ കേവലം ഒരു റണ്‍സ് വഴങ്ങി കോലി പുറത്തായത് ഇടംകൈയന്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനു മുന്നിലാണ്. ലോകകപ്പിന്റെ സെമിഫൈനലില്‍ കോലി ഇടംകൈയന്‍ പേസര്‍ക്കു മുന്നില്‍ അടിപതറുന്നത് ഇത് മൂന്നാം തവണ.
2015 ലെ ലോകകപ്പ് സെമിയിൽ മിച്ചൽ ജോൺസണ്‍ ആണ് കോലിയെ പുറത്താക്കിയത്. 2011 ലെ പാക്കിസ്ഥാനെതിരായ സെമിഫൈനല്‍ പോരാട്ടത്തിൽ കോലിയെ പുറത്താക്കിയത് വഹാബ് റിയാസും.
ലോകകപ്പിൽ മാത്രമല്ല, 2017 ലെ ചാംപ്യൻസ് ട്രോഫി ഫൈനലിലും കോലിയുടെ വിക്കറ്റെടുത്തത് ഇടംകയ്യൻ പേസർ ആണ്– പാക്കിസ്താൻ പേസർ മുഹമ്മദ് ആമിർ.