റണ്‍ പിറക്കാതെ ആ 144 പന്തുകള്‍; ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടിയത് ഇങ്ങനെ

indian-team3
SHARE

ഇന്ത്യ–കിവീസ് സെമി പോരാട്ടം ഇന്നു തുടരും. മുന്നൂറിനടുത്തു സ്കോർ ലക്ഷ്യംവച്ചു ബാറ്റിങ്ങിന് ഇറങ്ങിയ കിവീസിനെ ചിട്ടയായി പന്തെറിഞ്ഞ ഇന്ത്യൻ ബോളർമാരാണു പിടിച്ചുനിർത്തിയത്. ഡെത്ത് ഓവറിൽ കിവീസ് അടി തുടങ്ങിയെങ്കിലും കൃത്യസമയത്ത് മഴയും അവതരിച്ചതോടെ അവരുടെ പദ്ധതി പാളി. 

ഇന്നിങ്സിന്റെ ആദ്യ പന്തിൽത്തന്നെ മാർട്ടിൻ ഗപ്ടിലിനെ വിറപ്പിച്ച ഭുവനേശ്വറിനെ കിവീസ് ബാറ്റ്സ്മാൻമാർ കരുതലോടെയാണു പവർപ്ലേ ഓവറുകളിൽ നേരിട്ടത്. ഭുവനേശ്വറിന്റെ ലെങ്ത് ബോളുകൾ ഹെൻറി നിക്കോൾസും കെയ്ൻ വില്യംസനും പ്രതിരോധിച്ചത് അതീവ ശ്രദ്ധയോടെ. ആദ്യ 5 ഓവറിൽ ഭുവി വിട്ടുനൽകിയത് 13 റൺസ് മാത്രം. പിന്നീടു ഡെത്ത് ഓവറുകളിൽ കോളിൻ ഡി ഗ്രാൻഡ്ഹോമിന്റെ (6) വിലപ്പെട്ട വിക്കറ്റും വീഴ്ത്തി. 

ശരാശരി 140 കിലോമീറ്റർ വേഗമുള്ള ബുമ്രയുടെ പന്തിൽ ബാറ്റ് കോൺടാക്ട് ഒഴിവാക്കാനാണ് ആദ്യ പവർപ്ലേയിൽ കിവീസ് ശ്രമിച്ചത്. ഷോർ‌ട്ട് ബോളുകളും ബാറ്റ്സ്മാന്റെ തല ലക്ഷ്യമാക്കിയുള്ള ബൗൺസറുകളും കടുകിട പിഴയ്ക്കാതെ തൊടുത്ത ബുമ്ര ഉജ്വല ഫോമിലായിരുന്നു. നാലാം ഓവറിൽ മാർട്ടിൻ ഗപ്ടിലിനെ (1) രണ്ടാം സ്‌ലിപ്പിൽ വിരാട് കോലിയുടെ കൈകളിൽ എത്തിച്ച്, കിവീസിന്റെ തകർച്ചയ്ക്കു തുടക്കമിട്ടതും ബുമ്രതന്നെ. 

ഹാർദിക്കിന്റെ മിക്സ്: ഭുവിയും ബുമ്രയും ഫോമിലേക്ക് ഉയർന്നതോടെ മൂന്നാം സീമറായ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ അടിച്ചു കളിക്കാൻ കിവീസ് നിർബന്ധിതരായി. പക്ഷേ ഷോർട്ട് ബോളുകളും ഓഫ് കട്ടറുകളുമായി ഹാർദിക്കും കിവീസ് സ്കോറിങ് ദുഷ്കരമാക്കി. അവസാന 2 ഓവറുകളിൽ ബൗണ്ടറികൾ വഴങ്ങിയെങ്കിലും ജിമ്മി നീഷത്തിന്റെ (12) വിക്കറ്റ് സ്വന്തമാക്കാൻ ഹാർദിക്കിനു കഴിഞ്ഞു. 

വിക്കറ്റിന്റെ ആനുകൂല്യം പരമാവധി മുതലെടുത്തു ചിട്ടയായി പന്തെറിഞ്ഞ ജഡേജയാണു മധ്യ ഓവറുകളിൽ കിവീസിനെ പിടിച്ചു നിർത്തിയത്. മനോഹരമായ പന്തിലൂടെ ഹെൻറി നിക്കോൾസിന്റെ (28) വിക്കറ്റ് തെറിപ്പിച്ച ജഡേജയെ കെയ്‍ൻ വില്യംസനും റോസ് ടെയ്‌ലറും കരുതലോടെയാണു നേരിട്ടത്. 10 ഓവറിൽ വഴങ്ങിയത് 34 റൺസ് മാത്രം.

കെയ്ൻ വില്യംസനെ (67) പുറത്താക്കി ഇന്ത്യയ്ക്ക് അപ്രതീക്ഷിത ബ്രേക്ക് നൽകിയതിന്റെ ക്രെഡിറ്റ് യുസ്‌വേന്ദ്ര ചെഹലിനാണ്. പക്ഷേ, അവസാന 2 ഓവറിൽ ‘ലാവിഷായി’ പന്തെറിഞ്ഞു. വിട്ടുനൽകിയത് 27 റൺസ്. കിവീസിന്റെ റൺറേറ്റ് ആദ്യമായി 4 കടന്നതും ചെഹലിന്റെ കാരുണ്യത്തിലാണ്. മധ്യ ഓവറുകളിൽ നന്നായി പന്തെറിഞ്ഞ ചെഹൽ വീണ്ടും ഡെത്ത് ഓവറുകളിൽ കലമുടച്ചു.

 

ഇന്ത്യൻ ബോളർമാർ റൺ വഴങ്ങാതെ ‘പിശുക്കിയ’ പന്തുകൾ ഇങ്ങനെ: 

ഭുവനേശ്വർ: 28 

ബുമ്ര: 28 

 

ഹാർദിക്: 27 

 

ചാഹൽ: 24 

 

ജഡേജ: 37 

 

ന്യൂസീലൻഡ് ഇന്നിങ്സിലെ സ്കോറിങ് ഇങ്ങനെ: 

സിംഗിൾ: 91 

ഡബിൾ: 16 

 

ട്രിപ്പിൾ: 3 

 

ഫോർ: 14 

 

ഫൈവ്സ്: 0 

 

സിക്സ്: 1 

 

എക്സ്ട്രാസ്: 17 

 

ഓരോ ന്യൂസീലൻഡ് താരവും റണ്ണെടുക്കാതെ പാഴാക്കിയ പന്തുകളുടെ എണ്ണം

കെയ്‌ൻ വില്യംസൻ 52 

ഹെൻറി നിക്കോൾസ് 35 

 

റോസ് ടെയ്‌ലർ 20 

 

മാർട്ടിൻ ഗപ്ടിൽ 13 

 

ജിമ്മി നീഷം 9 

 

ഗ്രാൻഡ്‌ഹോം 5 

 

ലാതം 3

MORE IN SPORTS
SHOW MORE
Loading...
Loading...