അംപയര്‍ ഇയാന്‍ ഗോള്‍ഡ് വിരമിച്ചു . 1983 ലോകകപ്പില്‍ വിക്കറ്റിന് പിന്നില്‍ ഉജ്വല പ്രകടനത്തോടെ ശ്രദ്ധേയനായ ഗോള്‍ഡ് മറ്റൊരു ലോകകപ്പ് വേദിയില്‍ നിന്നാണ് വിശ്രമജീവിതത്തിലേയ്ക്ക് കടക്കുന്നത്
74 ടെസ്റ്റും 140 ഏകദിനങ്ങളും നിയന്ത്രിച്ച ശേഷമുള്ള വിടവാങ്ങലായിരുന്നു ഇയാൻ ഗോൾഡിന് ഈ ലോകകപ്പ്. സസെക്സുകാരന്‍ വിക്കറ്റ് കീപ്പര്‍ ഇയാന്‍ ഗോള്‍ഡ് കളിമതിയാക്കി 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്ട്രൈക്കേഴ്സ് എന്‍ഡിലെ വിക്കറ്റിന് പിന്നില്‍ നിന്ന് നോണ്‍ സ്ട്രൈക്കഴ്സ് എന്‍ഡിലെ വിക്കറ്റിന് പിന്നിലേയ്ക്കെത്തിയത് , 2006ല്‍ . മൂന്നുവര്‍ഷത്തിനകം ഐസിസി എലൈറ്റ് പാനല്‍ അംപയറായി .
ഇന്ത്യ വിജയിച്ച 83 ലോകകപ്പിലെ ആദ്യമല്‍സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ എടുത്ത ഒരു ക്യാച്ചാണ് ഗോള്‍ഡിനെ ക്രിക്കറ്റ് ആരാധകരുടെ മനസിലെത്തിച്ചത്. ലോ ക്യാച്ചുകളായിരുന്നു ഗോള്‍ഡിന്റെ മികവ് .1990 ല്‍ വിരമിച്ച ഗോള്‍ഡ് പരിശീലകന്റെ വേഷവും അണിഞ്ഞ ശേഷമാണ് അംപയറുടെ തൊപ്പിവെച്ചത് .
വിവാദങ്ങളും ഗോള്‍ഡിനൊപ്പം എന്നുമുണ്ടായിരുന്നു . 2011 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പുറത്തായെന്ന് വിധിച്ച ശേഷം മൂന്നാം അംപയര്‍ തീരുമാനം തിരുത്തിയപ്പോള്‍ നിരാശയോടെ തലകുലുക്കിയ ഗോള്‍ഡ് വിമശനങ്ങള്‍ ഏറ്റുവാങ്ങി. കഴിഞ്ഞ വര്‍ഷം ശ്രീലങ്ക വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മല്‍സരത്തിനിടെ പന്തുചുരണ്ടിയതിന് ലങ്കന്‍ ടീമിന് അഞ്ചുറണ്‍സ് പിഴവിധിച്ചും വില്ലനായി . രണ്ടുമണിക്കൂര്‍ മൈതാനത്തിന് പുറത്തിരുന്നാണ് ഗോള്‍ഡിന്റെ തീരുമാനത്തിെനതിരെ ലങ്ക പ്രതികരിച്ചത് . ഓവറിലെ പന്തുകളെണ്ണാന്‍ ആറ് ബഹ്റൈന്‍ ദിനാറുകള്‍ കയ്യില്‍കരുതുന്നതാണ് ഗോള്‍ഡിന്റെ ശീലം .
ക്രിക്കറ്റ് മൈതാനത്തെത്തും മുമ്പ് ആഴ്സനല്‍ ഫുട്ബോള്‍ ക്ലബിന്റെ യൂത്ത് ടീം അംഗമായിരുന്നു ഗോള്‍ഡ് . അങ്ങനെ വിക്കറ്റ് കീപ്പര്‍ ഗോള്‍ഡ് കൂട്ടുകാര്‍ക്ക് ഗണ്ണര്‍ ഗോള്‍ഡായി .