പേസ് ബോളര്‍മാര്‍ ആധിപത്യം കാണിക്കുന്ന മാഞ്ചസ്റ്ററിലെ പിച്ചില്‍ ന്യൂസീലന്‍ഡിന്റെ പേസ് പടയും ഇന്ത്യയുടെ മുന്‍നിര ബാറ്റിങ് നിരയും തമ്മിലാവും പോരാട്ടം. മാഞ്ചസ്റ്ററിലെ പുതിയപിച്ചിലാണ് മല്‍സരം. ആദ്യംബാറ്റുചെയ്യുന്ന ടീമിന് കൂടുതല്‍ ജയസാധ്യതയുള്ള വേദിയില്‍ ടീം ടോട്ടല്‍ നിര്‍ണായകമാകും.
രോഹിത് ശര്‍മയുടെ അളന്നുകുറിച്ച ഷോട്ടുകളിലൂടെ തുടങ്ങും, രാഹുല്‍ കരുതലോടെ ഇന്നിങ്സ് തുന്നിക്കെട്ടും. പിന്നാലെ വിരാട് കോലിയുടെ ക്ലാസ് ക്രീസില്‍ നിറയും. ഇവര്‍ നല്‍കുന്ന കരുത്തിലാണ് ഇന്ത്യ ടീം ടോട്ടല്‍ കൂട്ടുന്നത്. അതിനാല്‍ മുന്‍നിരവീണാല്‍ ഇന്ത്യ പതറും. അഫ്ഗാനിസ്ഥാനെതിരായ മല്‍സരത്തില്‍ ഇത് വ്യക്തമായതാണ്. ന്യൂസീലന്‍ഡിന്റെ ബോളര്‍മാര്‍ നോക്കിവയ്ക്കുന്നതും ഇതുതന്നെയാവും.
ട്രെന്റ് ബോള്‍ട്ടിന്റെ ഇടംകയ്യന്‍ പേസും ഫെര്‍ഗൂസണിന്റെ വേഗവും നീഷാമിന്റെയും ഹെന്‍റിയുടെയും കൃത്യതയും ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചാവും ഇന്ത്യയുടെ സ്കോറിങ്. ഫെര്‍ഗൂസണ്‍ 17വിക്കറ്റും ബോള്‍ട്ട് 15വിക്കറ്റും നീഷാം 11വിക്കറ്റും നേടിയിട്ടുണ്ട്. ആദ്യപത്ത് ഓവറുകളിലെ ബോളിങ് നിര്‍ണായകം ആയിരിക്കും. രോഹിത് ശര്‍മ 647റണ്‍സും വിരാട് കോലി 442റണ്‍സും രാഹുല്‍ 360റണ്‍സും നേടിയിട്ടുണ്ട്. ഇവരുടെ ബാറ്റിങ്ങിനെ ആശ്രയിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. സെമിയിലും ഇവര്‍തന്നെ ഇന്ത്യയുടെ പ്രതീക്ഷ.
ബോളിങ്ങിലുള്ള കരുത്ത് ന്യൂസീലന്‍ഡിന് ബാറ്റിങ്ങിലില്ല. കെയിന്‍ വില്യംസണെ മാറ്റിനിര്‍ത്തിയാല്‍ മറ്റാരും അവരുടെ മികവിലേക്ക് ഉയര്‍ന്നിട്ടില്ല. പ്രത്യേകിച്ച് റോസ് ടെയ്്ലര്‍. അതിനാല്‍ ഇന്ത്യയുടെ പേസ് നിരയ്ക്ക് ആത്മവിശ്വാസത്തോടെ ബോള്‍ ചെയ്യാം. 17വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും 14വിക്കറ്റെടുത്ത മുഹമ്മദ് ഷാമിയും 7 വിക്കറ്റെടുത്ത ഭുവനേശ്വറും ഏത് നിരയെയും വീഴ്ത്താന്‍ പോന്നതാണ്. ഇരുടീമും തമ്മിലെ ലീഗ് പോര് മഴയില്‍ ഒലിച്ചതിനാല്‍ സെമിഫൈനലില്‍ പോരാട്ടം കടുക്കും.