ഇംഗ്ലണ്ടിലെ ഏറ്റവും പഴക്കമുള്ള സ്റ്റേഡിയങ്ങളിലൊന്നായ ഓള്‍ഡ് ട്രാഫോഡിലാണ് ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടുക. ഈ ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടമടക്കം 5 മത്സരങ്ങള്‍ നടന്ന മൈതാനത്ത് ആദ്യം ബാറ്റ് ചെയ്ത ടീംമാത്രമെ ജയിച്ചിട്ടുള്ളൂ. ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്കോറായ 397 റണ്‍സ് ഇംഗ്ലണ്ട് അഫ്ഗാനെതിരെ അടിച്ചെടുത്തതും ഇവിെടയാണ്. എന്നാല്‍ സെമി ഫൈനലിനായി പുതിയ പിച്ചാണ് തയാറാക്കിയിട്ടുളളത്.
ആദ്യം ബാറ്റ് ചെയ്യുന്ന ടീം മികച്ച സ്കോര്‍ പടുത്തുയര്‍ത്തുന്നതാണ് ഈ ലോകകപ്പില്‍ ഓള്‍ഡ് ട്രാഫോഡില്‍ കണ്ടത്. ആദ്യ മത്സരം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 336 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ലോകകപ്പില്‍ ഇന്ത്യയോട് തോല്‍ക്കുക എന്ന ചരിത്രം പാക്കിസ്ഥാന്‍ ആവര്‍ത്തിച്ചു. മഴ നിയമപ്രകാരമാണെങ്കിലും 89 റണ്‍സിന്‍റെ ആധികാരിക ജയം.
ഇന്ത്യയും ന്യൂസീലന്‍ഡും വെസ്റ്റ് ഇന്‍ഡീസിനെ നേരിട്ടതും ഇതേ മൈതാനത്താണ്. ഇന്ത്യ 125 റണ്‍സിന് വിന്‍ഡീസിനെ മലര്‍ത്തിയടിച്ചപ്പോള്‍ ന്യൂസിലന്‍ഡ് കഷ്ടിച്ച് ജയിച്ചത് 5 റണ്‍സിന്. ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെ തോല്‍പിച്ച മത്സരത്തിലാണ് ഇതേ മൈതാനത്ത് ഈ ലോകകപ്പിലെ ഉയര്‍ന്ന സ്കോര്‍ പിറന്നത്. 397 റണ്‍സ്.
ഇവിടെ നടന്ന റൗണ്ട് റോബിനിലെ അവസാന മത്സരത്തില്‍ ഇരുടീമുകളും 300 കടന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ 325 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ 315 ന് വീണു. ഓള്‍ഡ്ട്രാഫോഡില്‍ ഈ ലോകകപ്പില്‍ ആദ്യം ബാറ്റ് ടീമുകളാണ് ജയിച്ചത്. പേസര്‍മാര്‍ വിക്കറ്റുകള്‍ എറിഞ്ഞിട്ട ഈ ലോകകപ്പില്‍ മാഞ്ചസ്റ്ററിലെ ഈ സ്റ്റേഡിയത്തിലും സ്ഥിതി മറിച്ചല്ല.
ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം ഇവിടെ നടന്ന ഏഴ് ഏകദിനങ്ങളില്‍ പേസര്‍മാര്‍ 82 വിക്കറ്റുകള്‍ എടുത്തപ്പോള്‍ സ്പിന്‍ ബോളര്‍മാര്‍ 21 വിക്കറ്റുകള്‍ മാത്രം വീഴ്ത്തി. നാല്് വിക്കറ്റ് നേട്ടം 3 തവണ പേസ്ബോളര്‍മാര്‍ക്കൊപ്പം നിന്നു. സ്പിന്നിന് നാല് വിക്കറ്റ് ലഭിച്ചത് ഒരേയൊരു തവണ മാത്രം. ഈ മൈതാനത്തെ ഏറ്റവും ഉയര്‍ന്ന വ്യക്തികഗത സ്കോര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് ഇംഗ്ലണ്ടിനെതിരെ അടിച്ചുകൂട്ടിയ 189 റണ്‍സാണ്. മികച്ച വിക്കറ്റ് പ്രകടനം ഓസ്ട്രേലിയയുടെ ഗ്ലെന്‍ മക്ഗ്രാത്ത് വിന്‍ഡീസിനെതിരെ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് നേടിയതും. പുതിയ പിച്ചിലാണ് സെമി പോരാട്ടമെങ്കിലും ഇതും ബാറ്റിങിന് അനുകൂലമെന്നാണ് ക്യുറേറ്റര്‍മാരുടെ വിലയിരുത്തല്‍.