ജീവിത്തോടും ട്രാക്കിനോടും പടപൊരുതുന്ന ഹിമയുടെ നേട്ടങ്ങളുടെ പട്ടികയിൽ വീണ്ടും സ്വർണത്തിളക്കം. പോളണ്ടില്‍ നടക്കുന്ന കുത്‍നോ അത്‍ലറ്റിക്സ് മീറ്റില്‍ 200 മീറ്ററില്‍ 23.97 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ഇന്ത്യയുടെ ദേശീയ ചാംപ്യനായ ഹിമ സ്വര്‍ണം നേടിയത്. ഒരാഴ്ചയ്ക്കിടെ രാജ്യാന്തര തലത്തില്‍ ഹിമയുെട നേടുന്ന രണ്ടാം സുവർണ നേട്ടമാണിത്. പോളണ്ടില്‍വച്ചുതന്നെ 200 മീറ്ററില്‍ ഇതേ ആഴ്ചയില്‍ ഹിമ സ്വര്‍ണം നേടിയിരുന്നു. പരുക്കിന്റെ പിടിയിൽ നിന്നാണ് ഹിമയുടെ ഇൗ നേട്ടം എന്നത് വിജയത്തിന്റെ തിളക്കം കൂട്ടുന്നു.
പുറം വേദനയെത്തുടര്‍ന്നു കഴിഞ്ഞ കുറച്ചുനാളുകളായി രാജ്യാന്തര മല്‍സര രംഗങ്ങളില്‍നിന്നു മാറിനില്‍ക്കുകയായിരുന്നു താരം. 24.6 സെക്കന്‍ഡില്‍ ഓടി വി.കെ.വിസ്മയ ഇതേ മല്‍സരത്തില്‍ വെള്ളി കരസ്ഥമാക്കുകയും ചെയ്തു. ദേശീയ ചാംപ്യന്‍ മുഹമ്മദ് അനസും പോളണ്ടില്‍ നടന്ന മല്‍സരത്തില്‍ ഒന്നാമതെത്തി ഇന്ത്യയുടെ അഭിമാനം കാത്തു. പോസ്നാന്‍ അത്‍ലറ്റിക്സ് ഗ്രാന്‍ഡ്പ്രിയില്‍ ആയിരുന്നു പോളണ്ടിലെ ഹിമയുടെ ആദ്യപോരാട്ടം. 23.65 സെക്കന്‍ഡായിരുന്നു അവിടെ ഹിമ കുറിച്ചത്. ഇന്ത്യയുടെ ജൂനിയര്‍ ചാംപ്യനാണ്. ധിങ് എക്സ്പ്രസ് എന്നു വിളിപ്പേരുള്ള ആസ്സാമില്‍നിന്നുള്ള താരമായ ഹിമ 400 മീറ്ററില്‍ രാജ്യത്തെ മികച്ച ഓട്ടക്കാരിയാണ്.
റെക്കോര്‍ഡ് നേട്ടത്തിന്റെ ഉടമയും. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു ഹിമയുടെ റെക്കോര്‍ഡ് നേട്ടം. അതോടെ ആസ്സാമില്‍നിന്നുള്ള ഹിമ രാജ്യത്തിന്റെ ശ്രദ്ധനേടുകയും ഭാവി വാഗ്ദാനമായി ഉയര്‍ത്തപ്പെടുകയും ചെയ്തു. അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ച താരം പിന്നീട് പുറംവേദനയെത്തുടര്‍ന്ന് പരുക്കിന്റെ പിടിയിലായിരുന്നു. വീണ്ടും കരുത്തോടെ ട്രാക്കിൽ സ്വർണക്കൊയ്ത്ത് നടത്തുകയാണ് താരം.