ഇന്ത്യന്‍ ക്രിക്കറ്റിലെ കരുത്തിന്‍റെ ആള്‍രൂപമായിരുന്നു യുവരാജ് സിങ്. ടീം ഇന്ത്യ മധ്യനിരയിലും ഫീല്‍ഡിങ്ങിലും വിശ്വാസമര്‍പ്പിച്ചുതുടങ്ങിയതും യുവിയുടെ കാലഘട്ടത്തിലാണ്.
കൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍നില്‍ക്കുമ്പോഴും, പതറാതെ ടീം ഇന്ത്യയെ മുന്നോട്ടുനയിച്ചിട്ടുണ്ട് പലപ്പോഴും യുവരാജ്. അണ്ടര്‍ 19 ലോകകപ്പ് മുഹമ്മദ് കൈഫിനൊപ്പം ചേര്‍ന്ന് നേടി, 2000ല്‍ കെനിയയ്ക്കെതിരായ ഏകദിനമല്‍സരത്തിലൂടെയായിരുന്നു യുവരാജിന്‍റെ രാജ്യാന്തരക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ഏറ്റക്കുറച്ചിലുകള്‍ പലതുണ്ടായെങ്കിലും ഓള്‍റൗണ്ടര്‍ എന്ന പേരിന് ഇന്ത്യന്‍ ക്രിക്കറ്റിലെ പര്യായമായി മാറി യുവരാജ്. ഇന്ത്യ ജേതാക്കളായ 2007ലെ ട്വന്‍റി 20 ലോകകപ്പ് മാത്രംമതി യുവിയിലെ പ്രതിഭയെ അളക്കാന്‍. ഇംഗ്ലണ്ടിന്‍റെ സ്റ്റുവര്‍ട് ബ്രോഡിന്‍റെ പരുക്കന്‍ പ്രതികരണത്തിന് യുവി ബാറ്റുകൊണ്ടാണ് അന്ന്മറുപടി നല്‍കിയത്. ഒരോവറില്‍ ആറ് സിക്സ്.
പന്ത്രണ്ട് പന്തില്‍നേടിയ അര്‍ധസെഞ്ചുറി റെക്കോര്‍ഡ് ഇന്നും ആര്‍ക്കും തകര്‍ക്കാനായിട്ടില്ല. 2011ലോകകപ്പില്‍ നിര്‍ണായക സാന്നിധ്യമായി . 362 റണ്ണും, 15 വിക്കറ്റുമെടുത്ത യുവരാജായിരുന്നു അന്ന് ടൂര്‍ണമെന്‍റിലെ താരം. ഇതേ, ലോകകപ്പിനിടെ മൈതാനത്ത് ചോര ഛര്‍ദിച്ചതോടെയാണ് യുവരാജ് അര്‍ബുദബാധിതനെന്ന് തിരിച്ചറിയുന്നത്. പിന്നെ, ചികില്‍സയ്ക്കായി ടീമില്‍നിന്ന് മാറിനിന്നു. പക്ഷെ, അര്‍ബുദത്തെയും തോല്‍പിച്ച് തിരികെയെത്തിയ യുവരാജ് പഴയതിനേക്കാള്‍ കരുത്തനായി. എന്നാല്‍, 2015ലെ ലോകകപ്പ് ടീമിലിടം ലഭിച്ചില്ല . 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അവസാന രാജ്യാന്തരമല്‍സരം കളിച്ചത്.
ആകെ 304 ഏകദിനങ്ങളില്‍നിന്നായി 8701 റണ്‍സ്. ഇതി ല്പതിനാല് സെഞ്ചുറികള്‍, 52 അര്‍ധസെഞ്ചുറികള്‍, മികച്ചസ്കോര്‍150 , 111വിക്കറ്റ്, 94ക്യാച്ചുകള്‍ എന്നിങ്ങനെപൊകുന്നു നേട്ടങ്ങള്‍.
പൊരുതാനും പൊരുതിവീഴാനും വീണ്ടും എഴുന്നേറ്റുകുതിക്കാനും തന്നെ പഠിപ്പിച്ചത് ക്രിക്കറ്റാണെന്ന് പറഞ്ഞുറപ്പിച്ചാണ്, കളിക്കളത്തിലെ പോരാട്ടവീര്യത്തിനൊപ്പം അതിജീവനംകൊണ്ടും താരമായ യുവരാജ് ഇന്ത്യന്‍ കുപ്പായം അഴിച്ചുവയ്ക്കുന്നത്.