കാര്‍ഡിഫില്‍ ഇംഗ്ലണ്ട് ഇറങ്ങുന്നത് കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്ക് കണക്ക് തീര്‍ക്കാനാണ്. ബംഗ്ലദേശിനോട് തോറ്റ് അന്ന് ആദ്യറൗണ്ടില്‍ മടങ്ങാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി. പക്ഷേ ഇക്കുറി കളിക്കാനിറങ്ങുമ്പോള്‍ ഇംഗ്ലണ്ട് ലോകകപ്പ് നേടുമെന്ന് ഏറെ പ്രതീക്ഷിക്കപ്പെടുന്ന ടീമാണ്.
ഈ ദിവസം ഇംഗ്ലീഷുകാര്‍ ഒരിക്കലും മറന്നു കാണില്ല. അഡ്‌ലെയ്ഡില്‍ 15 റണ്‍സിന് ബംഗ്ലാ കടുവകളോട് തോറ്റ് ത്രീ ലയണ്‍സ് കളംവിട്ടു. ഇംഗ്ലണ്ടുകാരുടെ അഭിമാനത്തിനേറ്റ ക്ഷതമായിരുന്നു അത്. ഇംഗ്ലീഷ് ബോളര്‍മാരെ തകര്‍ത്തടിച്ച മഹമ്മദുള്ള 103 റണ്‍സെടുത്ത് ബംഗ്ലാ ഇന്നിങ്സിന്റെ നെടുംതൂണായി.
89 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹിമും ഇംഗ്ലീഷ് ബോളര്‍മാരെ കണക്കിന് ശിക്ഷിച്ചതോടെ ബംഗ്ലാ സ്കോര്‍ 7 ന് 275 .മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിരയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത് രണ്ട് പേര്‍ മാത്രം. 65 റണ്‍സെടുത്ത ബട്‌ലറും 63 റണ്‍സെടുത്ത ഇയാന്‍ ബെല്ലും.വിക്കറ്റ് വീഴ്ത്തി റൂബല്‍ ഹൊസൈന്‍ ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചു. 53 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. 42 റണ്‍സെടുത്ത ക്രിസ് വോക്സിന്റെ ചെറുത്തുനില്‍പ്പിനും ഇംഗ്ലണ്ടിനെ ജയത്തിലേക്കെത്തിക്കാനായില്ല. അന്ന് ഇംഗ്ലണ്ട് ഓസ്ട്രേലിയ വിട്ടത് പാഠങ്ങളേറെ പഠിച്ചാണ്. ടീം അടിമുടി പരിഷ്കരിച്ചു. പീറ്ററിന് പകരം ട്രെവര്‍ ബേലിസ ഇംഗ്ലണ്ട് കോച്ചായി എത്തി. ഏകദിന റാങ്കിങ്ങില്‍ തലപ്പത്തെത്തി. കളിഗതി മാറ്റാന്‍ കെല്‍പ്പുള്ള ഒരുപിടി താരങ്ങളുണ്ട് ഇംഗ്ലണ്ടില്‍ ഇക്കുറി. ബെയര്‍സ്റ്റോ മുതല്‍ ക്രിസ് വോക്സ് വരെ ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ളവര്‍. മാര്‍ക് വുഡും ആര്‍ച്ചറും ആദില്‍ റാഷിദുമെല്ലാം എറിഞ്ഞിടാന്‍ ബഹുമിടുക്കര്‍. ബംഗ്ലദേശിനെ തോല്‍പ്പിച്ച് ഇക്കുറി വിജയവഴിയില്‍ തിരിച്ചെത്താനാകും ഇംഗ്ലണ്ടിന്റെ ശ്രമം.