ഇന്നലത്തെ മല്‍സരത്തില്‍ അംപയര്‍മാര്‍ക്ക് സംഭവിച്ച പിഴവുകള്‍ വിവാദമാകുന്നു. ക്രിസ് ഗെയിലന്‍റെ പുറത്താകലാണ് വിവാദങ്ങള്‍ക്ക് തുടക്കംകുറിച്ചത്.
ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ എന്നാണ് പഴഞ്ചൊല്ല്. ഇന്നലെ ക്രിസ് ഗെയിലിന്‍റെ പുറത്താകലിന്‍റെ കാര്യത്തിലും ഇതായിരുന്നു സ്ഥിതി. എന്നാല്‍ അംപയറായ ക്രിസ് ഗാഫ്നിയാണ് ഇവിടെ വില്ലനായത്. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ മൂന്നാം ഓവറിലാണ് നാടകീയമായ സംഭവങ്ങള്‍.
ആദ്യം മൂന്നാം ഓവറിലെ അഞ്ചാം പന്ത് ഗെയിലിന്‍റെ ഡിഫന്‍സ്കടന്ന് കീപ്പറിന്‍റെകയ്യിലെത്തി. ഓസീസ് താരങ്ങളുടെ അപ്പീല്‍ അംപയര്‍ അനുവദിച്ചു. തീരുമാനത്തിൽ അദ്ഭുതം പ്രകടിപ്പിച്ച ഗെയ്‍ൽ റിവ്യു ആവശ്യപ്പെട്ടു. സ്റ്റാര്‍ക്കിന്‍റെ പന്ത് ബാറ്റിന് പകരം തട്ടിയത് ഓഫ് സ്റ്റംപില്‍ പക്ഷെ ബെയില്‍സ് ഇളകിയില്ല. ഈ ശബ്ദമാണ് അമ്പയര്‍ കേട്ടത്. ഗെയില്‍
ആറാം പന്തില്‍ വീണ്ടും സ്റ്റാര്‍ക്കിന്‍റെ ബോള്‍ ക്രിസ് ഗെയിലിന്‍റെ പാഡില്‍, സ്റ്റാര്‍ക്കിന്‍റെ അപ്പീല്‍ വീണ്ടും അംപയര്‍ ഔട്ട് വിധിച്ചു. ഗെയ്‍ൽ വീണ്ടും റിവ്യു ആവശ്യപ്പെട്ടു. റീപ്ലേയിൽ പന്ത് ലെഗ് സ്റ്റംപ് ലൈനിന് പുറത്തേക്ക്. വീണ്ടും ഗെയില്‍ നോട്ട് ഔട്ട്.
പാറ്റ് കമ്മിൻസ് എറിഞ്ഞ നാലാം ഓവറിൽ ഗെയില്‍ അടിച്ചുകൂട്ടിയത് 15 റൺസ്. അഞ്ചാം ഓവറിനായി വീണ്ടും സ്റ്റാര്‍ക്ക്. അഞ്ചാം പന്ത് പറന്നെത്തിയത് നേരെ പാഡിലേക്ക്. എല്‍ബിഡബ്്യുവിനായി അപ്പീല്‍, അംപയർ വീണ്ടും ഔട്ട് വിളിച്ചു. ഹോപ്പുമായി ആലോചിച്ച ശേഷം ഗെയ്‍ൽ വീണ്ടും റിവ്യു ആവശ്യപ്പെട്ടു. റീപ്ലേയിൽ പന്ത് സ്റ്റംപിലേക്കെന്ന് കണ്ടെത്തി, തേഡ് അംപയര്‍,ഫീല്‍ഡ് അംപയര്‍ ക്രിസ് ഗാഫ്നിയുടെ കോള്‍ അംഗീകരിച്ച് ഔട്ട് നല്‍കി.
പക്ഷെ ഗെയില്‍ ഔട്ടായ പന്തിന് തൊട്ടുമുൻപുള്ള പന്ത് നോബോളായിരുന്നുവെന്ന് കമ്മന്‍റേറ്റേഴ്സാണ് കണ്ടെത്തിയത്. അംപയർ ആയ ക്രിസ് ഗാഫ്നി ഇത് കണ്ടെത്തിയിരുന്നെങ്കില്‍ ഗെയില്‍ പുറത്തായ പന്ത് ഫ്രീഹിറ്റ് ആകേണ്ടിയിരുന്നതാണ്. അങ്ങനെയെങ്കില്‍ മല്‍സരത്തിന്‍റെ ഫലം തന്നെ മാറിമറിഞ്ഞേനെ.