ധോണിയുടെ ഗ്ലൗസിൽ സൈനിക ചിഹ്നം; ബിസിസിഐയ്ക്ക് കുരുക്ക്

dhoni
SHARE

ധോണിയുടെ വിക്കറ്റ് കീപ്പിങ് ഗ്ലൗസിലുള്ള സൈനിക ചിഹ്നംനീക്കം ചെയ്യാന്‍ ഐസിസി നിര്‍ദേശം, ഇന്ത്യന്‍ പാരച്യൂട്ട് റെജിമെന്‍റിന്‍റെ ചിഹ്നമായ ബലിദാന്‍ ബാഡ്ജ് പതിച്ച കീപ്പിങ് ഗ്ലൗസണിഞ്ഞാണ് ധോണി ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിറങ്ങിയത്. മുന്‍കൂര്‍ അനുവാദമില്ലാതെ സന്ദേശങ്ങള്‍ പതിച്ച വസ്ത്രങ്ങളോ ഉപകരണങ്ങളോ ഉപയോഗിക്കാന്‍ പാടില്ല നിര്‍ദേശം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസിസി ഇടപെടല്‍.

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത ആദ്യമത്സരത്തില്‍  മഹേന്ദ്രസിങ് ധോണി ഇറങ്ങിയത് സൈന്യത്തിനോടുള്ള ആദരമറിയിച്ചാണ്. വിക്കറ്റിന് പിന്നില്‍ കാവല്‍ നില്‍ക്കുമ്പോള്‍ കയ്യിലണിഞ്ഞിരുന്ന കീപ്പിങ് ഗ്ലൗസില്‍ സൈനിക ചിഹ്നമുണ്ടായിരുന്നു. ഇന്ത്യന്‍ പാരച്യൂട്ട് റജിമെന്‍റിന്‍റെ ബലിദാന്‍ ബാഡ്ജായിരുന്നു ഇത്. യൂസ് വേന്ദ്ര ചാഹലിന്‍റെ ഓവറില്‍ ഫെക് ലുക് വായോയെ സ്റ്റംപ് ചെയ്ത് പുറത്താക്കുമ്പോള്‍ ഗ്ലൗസിലെ ബലിദാന്‍ ബാഡ്ജ് വ്യക്തമായി.  

കമാന്‍ഡോകള്‍ ഉപയോഗിക്കുന്ന കഠാര ചിറക് വിരിച്ച് താഴേക്ക് നില്‍ക്കുന്നത് പോലെയാണ് ഈ ചിഹ്നം. എന്നാല്‍ ഗ്ലൗസിലെ ഈ ചിഹ്നം നീക്കാന്‍ ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ബിസിസിഐയ്ക്ക് നിര്‍ദേശം നല്‍കി. മുന്‍കൂര്‍ അനുവാദമില്ലാതെ സന്ദേശങ്ങള്‍ പതിച്ച വസ്ത്രങ്ങളോ ഉപകരണങ്ങളോ ഉപയോഗിക്കാന്‍ പാടില്ല നിര്‍ദേശം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസിസി ഇടപെടല്‍. പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട  സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് ഓസ്ട്രേലിയയ്ക്കെതിരായ മാച്ചില്‍ സൈനികത്തൊപ്പിയണി​​ഞ്ഞും ഇന്ത്യ കളിച്ചിരുന്നു. ഐസിസിയുടെ മുന്‍കൂര്‍ അനുവാദത്തോടെയായിരുന്നു ഇത് . 

ഇന്ത്യന്‍ പാരച്യൂട്ട് റെജിമെന്‍റില്‍ ലെഫ്നന്‍റ് കേണലാണ് ധോണി. ഓണററി പദവിയാണിത്. ധോണി തന്‍റെ സേനാവിഭാഗത്തോടുള്ള ആദരം പ്രകടിപ്പിച്ചതാണെന്നും ട്വീറ്റുകളുണ്ട്. എന്നാല്‍ ഐസിസിയുടെ അനുവാദമില്ലാതെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിഹ്നങ്ങള്‍ പതിക്കാനാവില്ല. സേവ് ഗാസ ആന്‍റ് ഫ്രീ പാലസ്തീന്‍ എന്നെഴുതിയ  റിസ്റ്റ് ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങിയ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മോയിന്‍ അലിയെ മുന്‍പ് ഐസിസി വിലക്കിയിരുന്നു.

MORE IN SPORTS
SHOW MORE