ബംഗ്ലാദേശിനെതിരെ വിറച്ച് ജയിച്ച് ന്യൂസീലന്‍ഡ്. 245 വിജയലക്ഷ്യവുമായിറങ്ങിയ ന്യൂസിലന്‍ഡ് 2 വിക്കറ്റിന് ജയിച്ചത് പതിനേഴ് പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെ. രണ്ടാം ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ന്യൂസിലന്‍ഡ് ആദ്യമെത്തി.
ഏകദിനക്രിക്കറ്റിന്‍റെ അനിശിചിത്വങ്ങളുടെ എല്ലാ മനോഹാരിതയും ചേര്‍ന്ന മല്‍സരം. 245 എന്ന ഭേദപ്പെട്ട സ്കോര്‍ പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് കഷ്ടിച്ച് ജയിച്ചത്. അവസാനഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തിയ ബംഗ്ലാദേശ് ബോളര്‍മാര്‍ക്കൊപ്പം പക്ഷെ ഭാഗ്യം കൂട്ടായെത്തിയില്ല. ന്യൂസിലന്‍ഡ് ഓപ്പണറായ മാര്‍ട്ടിന്‍ ഗപ്റ്റില്‍ തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും 35 റണ്‍സെടുത്ത് പുറത്തായി. തൊട്ടുപിന്നാലെ കോളിന്‍ മണ്‍റോയും മടങ്ങി.
മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും റോസ് ടെയിലറും ചേര്‍ന്ന് നേടിയ 105 റണ്‍സ് വിജയത്തിന് നിര്‍ണായക്മായി. പക്ഷെ മെഹദി ഹസന്‍ എറിഞ്ഞ 32ാം ഓവറില്‍ കളി കാര്യമായി. 40 റണ്‍സെടുത്ത കെയിന്‍ വില്യംസണും റണ്‍സൊന്നുമെടുക്കാതെ ടോം ലാഥവും പുറത്ത്.
സ്കോര്‍ 191ല്‍ നില്‍ക്കെ 82 റണ്‍സെടുത്ത റോസ് ടെയിലറെ മൊസ്ദെക്ക് ഹൊസൈന്‍ പുറത്താക്കിയതോടെ ബംഗ്ലാകടുവകള്‍ തിരിച്ച് മല്‍സരത്തിലേക്ക് എത്തി.
ഗ്രാന്‍ഡ്ഹോമും നീഷാമും നിരുത്തവാദിത്തപരമായി പുറത്തായതോടെ ബംഗ്ലാദേശ് ആരാധകരുടെ പ്രതീക്ഷകളേറി. എന്നാല്‍ പിന്നീടെത്തിയ മിച്ചല്‍ സാന്‍റനര്‍ മാറ്റ് ഹെന്‍റി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരെ കൂട്ടുപിടിച്ച് ടീമിനെ വിജയപ്പിച്ചു. നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് 49.2 ഓവറിൽ 244 റണ്‍സിന് ഓള്‍ഔട്ടായി. ഇരുന്നൂറാം എകദിനം കളിച്ച ഷാക്കിബ് അൽഹസൻ അര്‍ധ സെഞ്ചുറി നേടി. മറ്റാര്‍ക്കും മികച്ച സ്കോര്‍ കണ്ടെത്തായിരുന്നില്ല. ന്യൂസീലൻഡിനായി മാറ്റ് ഹെൻറി നാല് വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി.