ലോകകപ്പ് മത്സരങ്ങൾക്കായി ഇന്ത്യൻ ടീമംഗങ്ങൾ ഇംഗ്ലണ്ടിലേക്ക്് യാത്ര തിരിച്ചു. ബോർഡിംഗ് നടപടി ക്രമങ്ങൾക്കായുള്ള കാത്തിരിപ്പിനിടെ പബ്ജി കളിക്കുന്ന ടീമിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. യുസ്വേന്ദ്ര ചാഹലും മുഹമ്മദ് ഷമിയും തങ്ങളുടെ ഗാഡ്ജറ്റ്സിൽ തകർപ്പൻ പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഒപ്പം മുൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയും ഭുവനേശ്വര്‍ കുമാറും ടാബ്ലറ്റ്സിൽ നിന്നും കണ്ണെടുക്കാതെ തിരക്കിലായിരുന്നെന്നാണ് റിപ്പോർട്ട്.
ഈ മാസം 30ന് ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായുളള സന്നാഹമത്സരം മറ്റന്നാൾ ആരംഭിക്കും. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ പതിമൂന്നംഗ ടീമാണ് യാത്ര തിരിച്ചത്. ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലാന്റിനെയും രണ്ടാം സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെയുമാണ് ഇന്ത്യ നേരിടുക. പുലര്‍ച്ചെ നാല് മണിക്കാണ് ഇന്ത്യന്‍ സംഘം പുറപ്പെട്ടത്.
ഇന്ത്യന്‍ ക്രിക്കറ്റിന് ഇനി കാത്തിരിപ്പിന്റെ നാളുകളാണ്. 1983–ല്‍ കപിലും സംഘവും ഇംഗ്ലണ്ട് കീഴടക്കിയത് പോലൊരു ശുഭ വാര്‍ത്തയ്ക്ക് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഐപിഎല്ലിനിടെ പരുക്കേറ്റ കേദാര്‍ ജാദവ് കളിക്കുമെന്ന് ഉറപ്പായതോടെ ഇന്ത്യന്‍ ക്യാംപിലെ ആശങ്കകള്‍ അവസാനിച്ചു. ഏകദിന റാങ്കിങ്ങില്‍ രണ്ടാംസ്ഥാനക്കാരായ ഇന്ത്യ ഫേവറിറ്റുകളുടെ പട്ടികയില്‍ മുന്‍പന്തിയിലുണ്ട്. സന്നാഹമല്‍സരത്തില്‍ ശനിയാഴ്ച ന്യൂസീലന്‍ഡിനേയും അടുത്ത ചൊവ്വാഴ്ച ബംഗ്ലദേശിനേയും നേരിടും. ടൂര്‍ണമെന്റിന്റെ വലുപ്പം പ്രകടനത്തെ ബാധിക്കില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞു.
ജൂണ്‍ 5 ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യുടെ ആദ്യലോകകപ്പ് മല്‍സരം. ജൂണ്‍ 16 നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ–പാക് പോരാട്ടം. ജൂലൈ ആറിന് ശ്രീലങ്കയുമായാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മല്‍സരം. ഇക്കുറി ലോകകപ്പ് റോബിന്‍ റൗണ്ട് ഫോര്‍മാറ്റിലായതിനാല്‍ ആദ്യനാല് സ്ഥാനക്കാര്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടും.