അവസാന പന്ത് വരെ കൊട്ടിക്കയറിയ ആവേശപ്പൂരത്തിനൊടുവിലാണ് ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മൽസരത്തിൽ നിര്‍ണായകമായത് ചെന്നൈ നായകൻ എം.എസ്.ധോണിയുടെ റണ്ണൗട്ടായിരുന്നു.
ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ 13-ാം ഓവറിലായിരുന്നു ധോണിയുടെ പുറത്താകല്‍. ഓവര്‍ത്രോ ഓടാനുള്ള ശ്രമത്തില്‍ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ തിരിച്ചെത്താന്‍ ശ്രമിക്കവെ ഇഷാന്‍ കിഷന്റെ നേരിട്ടുള്ള ത്രോയില്‍ ധോണി റണ്ണൗട്ടാവുകയായിരുന്നു. ധോണിയുടേത് ഔട്ട് തന്നയാണോ എന്ന കാര്യത്തില്‍ മിനിറ്റുകളോളം പരിശോധിച്ചശേഷമായിരുന്നു മൂന്നാം അമ്പയര്‍ വിധിയെഴുതിയത്.
ഒരു വശത്തൂടി നോക്കുമ്പോൾ ധോണി ക്രിസിനുള്ളില്‍ എത്തിയെന്ന് തോന്നിച്ചപ്പോള്‍ മറ്റൊരു ആംഗിളില്‍ പുറത്താണെന്നായിരുന്നു കണ്ടത്. എന്നാല്‍ കമന്ററി ബോക്സിലും ഈ സമയം വ്യത്യസ്ത അഭിപ്രായമുയര്‍ന്നു. ധോണി ഔട്ടാണെന്ന് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞപ്പോള്‍ ഉറപ്പില്ലെന്നായിരുന്നു മറ്റ് കമന്റേറ്റര്‍മാരുടെ അഭിപ്രായം.
നിർണായകമായ ഫൈനലിൽ ധോണി റണ്ണൗട്ടായതിന്റെ നിരാശയിലാണ് ആരാധകർ. എന്തായാലും മൂന്നാം അമ്പയറുടെ തീരുമാനത്തിനെതിരെ ചെന്നൈ ആരാധകര്‍ സോഷ്യൽ മീഡിയിൽ വന്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.