‘കൊടുത്താൽ കൊല്ലത്തും’; അശ്വിനും കിട്ടുമായിരുന്നു മങ്കാദിങ്; റസ്സലിന്റെ മാന്യത തുണച്ചു

russal-mankad
SHARE

‘കൊടുത്താൽ കൊല്ലത്തും കിട്ടും’ എന്ന മലയാളത്തിലെ ചൊല്ല് ആർ. അശ്വിൻ കേട്ടു കാണില്ല. എന്നാൽ അത് അനുഭവിക്കാനുള്ള യോഗം താരത്തിനുണ്ടാകുമായിരുന്നു. ആന്ദ്രേ റസ്സലിന്റെ മാന്യതയിൽ പക്ഷെ അതുണ്ടായില്ല. 

രാജസ്ഥാൻ– പഞ്ചാബ് മത്സരത്തിനിടെ ബട്‌ലറെ മാങ്കാദിങ്ങിലൂടെ പുറത്താക്കിയ അശ്വിന്റെ നടപടി വിവാദമായിരുന്നു. ഇന്നലെ പഞ്ചാബ് കിങ്സ് ഇലവനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിനിടേയും ഒരു മങ്കാദിങ് നടക്കേണ്ടതായിരുന്നു. നൈറ്റ് റൈഡേഴ്സ് താരം ആന്ദ്രേ റസ്സൽ ബൗൾ ചെയ്യുമ്പോൾ പഞ്ചാബിന്റെ മായങ്ക് അഗർവാൾ ക്രീസിനു പുറത്താണെന്ന് വിഡിയോയിൽ വ്യക്തം. റസ്സലിനു വേണമെങ്കിൽ ബെയ്‌ൽ ഇളക്കി മായങ്കിനെ പുറത്താക്കാമായിരുന്നു. എന്നാൽ റസ്സൽ അതിനു മുതിർന്നില്ല. മായങ്ക് ക്രീസിനു പുറത്ത് നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിൽ പഞ്ചാബ് 28 റൺസിനു തോറ്റു. 

രാജസ്ഥാൻ– പഞ്ചാബ് മത്സരത്തിലെ 13–ാം ഓവറിലായിരുന്നു അശ്വിന്റെ വിവാദമായ മങ്കാദിങ് നടന്നത്. അഞ്ചാം പന്തെറിയാനായി അശ്വിന്റെ റണ്ണപ്പ്. സ്വാഭാവിക ആക്‌ഷനിൽ അശ്വിൻ പന്തു റിലീസ് ചെയ്യേണ്ട സമയത്ത് ബട്‌ലറുടെ ബാറ്റ് ക്രീസിലുണ്ട്. എന്നാൽ ബോളിങ് ആക്​ഷൻ മെല്ലെയാക്കിയ അശ്വിൻ പന്തു റിലീസ് ചെയ്യാതെ മറുവശത്തെ ബെയ്‌ൽസ് ഇളക്കി. അശ്വിൻ സ്വാഭാവിക ആക്​ഷനിൽ ബോളിങ് പൂർത്തിയാക്കും എന്നു കരുതിയ ബട്‌ലർ ഇതിനോടകം ക്രീസ് വിട്ടിറങ്ങിയിരുന്നു. റണ്ണൗട്ടിനായി അശ്വിന്റെ അപ്പീൽ, ഫീൽഡ് അംപയർ തീരുമാനം തേഡ് അംപയറിനു വിട്ടു. ബിഗ് സ്ക്രീനിൽ തെളിഞ്ഞത് ഔട്ട് എന്ന തീരുമാനം.

MORE IN SPORTS
SHOW MORE