ക്രിക്കറ്റ് ആരാധകർക്ക് ഇനി ഐപിഎൽ പൂരത്തിന്റെ ആവേശമാണ്. താരങ്ങൾ പരിശീലനവും ആരംഭിച്ചു കഴിഞ്ഞു. എന്നാൽ പരിശീലനത്തിനെത്തിയ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറ സോഷ്യൽ ലോകത്തിന്റെ ചൂടറിയുകയാണ്. മുംബൈ ഇന്ത്യന്‍സിന്‍റെ ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ പരിശീലനത്തിനെത്തിയ ബുംറയുടെ വിഡിയോ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കം.
കാറില്‍ നിന്ന് പുറത്തിറങ്ങിയ ബുംറയെ ഡോർ തുറന്ന് സെക്യൂരിറ്റി സ്വീകരിക്കുന്നു. അയാൾ ആദ്യം താരത്തിന് നമസ്കാരം പറഞ്ഞപ്പോൾ ബുംറ തലയാട്ടി. എന്നാൽ കാറിൽ നിന്ന് ഇറങ്ങി നടന്നുപോകാൻ തുടങ്ങിയ ബുംറയ്ക്ക് കൈകൊടുക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും ഇത് ഗൗനിക്കാതെ നടന്നുപോവുകയാണ് താരം. എന്നാൽ ഇതിനൊപ്പം ക്യാമറയില്‍ നോക്കി ഹായ് പറയാന്‍ ബുംറ മറന്നതുമില്ല. വിഡിയോ പുറത്തുവന്നതോടെ താരത്തിന്റെ ഇൗ നടപടി വിവാദമാവുകയാണ്. ഇൗ ദൃശ്യങ്ങള്‍ മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. വീഡിയോയ്ക്ക് താഴെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ബുംറ പരിശീലനം നടത്തുന്ന ദൃശ്യങ്ങളും ഇതിലുണ്ട്.