ഞങ്ങൾ എന്തു തെറ്റു ചെയ്തു; അത്രത്തോളം തകർന്ന സമയമില്ല; തുറന്നുപറഞ്ഞ് ധോണി

dhoni
SHARE

2013 ലെ ഐപിഎൽ‌ വാതുവെയ്പു കേസ് വ്യക്തിപരമായി ഏറെ വേദനിപ്പിച്ച സംഭവമായിരുന്നുവെന്ന് മഹേന്ദ്രസിങ്ങ് ധോണി. കളിക്കാരുടെ അറിവോടെ ആയിരുന്നില്ല സംഭവം നടന്നതെന്നും തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയതും തിരിച്ചടി നേരിട്ടതുമായ കാലഘട്ടമായിരുന്നു ആ ഐപിഎൽ സീസണ്‍ എന്നും ധോണി പഞ്ഞു. ‘റോർ ഓഫ് ദ് ലയൺ’ എന്ന പേരിൽ പുറത്തിറക്കുന്ന ഡോക്യുഡ്രാമയിലാണ് ധോണി മനസു തുറന്നത്. ഒത്തുകളി വിവാദത്തിൻറെ പശ്ചാത്തലത്തിൽ ഒരുക്കിയ ഡ‌ോക്യു ഡ്രാമയാണിത്.

ആ സമയത്ത് രാജ്യത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട  വിഷയങ്ങളിലൊന്നായിരുന്നു ഐപിഎല്‍ ഒത്തുകളി. അതിനു മാത്രം തങ്ങൾ എന്തു തെറ്റാണ് ചെയ്തതെന്നും ധോണി ചോദിക്കുന്നു. ''ടീമിനെ വിലക്കുന്ന ഘട്ടത്തിൽപ്പോലും താരങ്ങളെന്ന നിലയിൽ ഞങ്ങളും ക്യാപ്റ്റനെന്ന നിലയിൽ ഞാനും എന്തു തെറ്റു ചെയ്തു എന്നതായിരുന്നു മനസ്സിൽ ഉയർന്ന ചോദ്യം'', ധോണി പറയുന്നു. 

''എന്‍റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്. ജീവിതത്തിൽ അന്ന് ഞാൻ തകർന്നതുപോലെ പിന്നീടൊരിക്കലും  തകർന്നിട്ടില്ല. അതിനു മുൻപ് 2007ലെ ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായപ്പോൾ നിരാശപ്പെട്ടിരുന്നു. അന്നു പക്ഷേ തീരെ മോശം പ്രകടനം കാഴ്ചവച്ചാണ് ഞങ്ങൾ യോഗ്യതാ റൗണ്ടിൽത്തന്നെ പുറത്തായത്. ഐപിഎൽ വാതുവയ്പു വിവാദത്തിൽ അതായിരുന്നില്ല സ്ഥിതി’ – ധോണി പറഞ്ഞു.

''ടീമിന്റെ ഭാഗത്തുനിന്ന് പിഴവുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ,  ഏതെങ്കിലും കളിക്കാർക്ക് ഈ സംഭവവുമായി ബന്ധമുണ്ടോ? ഈ പ്രതിസന്ധി ഘട്ടങ്ങളിലൂടെയെല്ലാം കടന്നുപോകാൻ മാത്രം എന്തു തെറ്റാണ് ഞങ്ങള്‍ ചെയ്തത്? വാതുവച്ചെന്ന പേരിൽ പ്രചരിച്ച പേരുകളിൽ ഞാനുമുണ്ടായിരുന്നു. ടീമും താനുമെല്ലാം വാതുവയ്പിൽ പങ്കെടുത്തെന്ന തരത്തിലാണ് മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വാർത്തകൾ പ്രചരിപ്പിച്ചത്. ടീമംഗങ്ങളിൽ ഭൂരിഭാഗം പേരുടെയും അറിവോടെ മാത്രമേ ഒത്തുകളിക്കാന്‍ കഴിയൂ എന്നും ധോണി പറയുന്നു. 

''അന്ന് ഈ സംഭവം എന്നെ ഒരുപാട് വേദനിപ്പിച്ചു. ആരോടും സംസാരിക്കുന്നതു പോലും ഇഷ്ടപ്പെട്ടിരുന്നില്ല. ക്രിക്കറ്റ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ഈ വിവാദങ്ങൾ കളിയെ ബാധിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ഞാൻ ജീവിതത്തില്‍ എന്തെങ്കിലും സമ്പാദിച്ചിട്ടുണ്ടെങ്കിൽ അത് ക്രിക്കറ്റ് കൊണ്ടാണ്. എനിക്കു ചെയ്യാവുന്ന ഏറ്റവും വലിയ തെറ്റ് വാതുവെയ്പാണ്, അത് കൊലപാതകം പോലുമല്ല. 

ടീം ഉടമകളായ ഗുരുനാഥ് മെയ്യപ്പൻ, രാജ് കുന്ദ്ര എന്നിവർ വാതുവെച്ചതായി തെളിഞ്ഞതിനെ തുടർന്ന് ചെന്നെ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയല്‍ ചലഞ്ചേഴ്സ് ടീമുകളെ രണ്ടു വർഷത്തേക്ക് ഐപിഎല്ലിൽ നിന്ന് വിലക്കിയിരുന്നു. 

MORE IN SPORTS
SHOW MORE