സി കെ വിനീത് ആദ്യമായി കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബൂട്ടുകെട്ടുന്ന മല്‍സരമാണ് ഇന്നത്തേത്. ലീഗ് ഘട്ടത്തില്‍ ചെന്നൈയിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ ഏകവിജയം സമ്മാനിച്ചത് വിനീതിന്റെ ഇരട്ടഗോളുകളാണ്. 2016ല്‍ മല്‍സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെയെയായിരുന്നു വിനീത് ബ്ലാസ്റ്റേഴ്സിന് സ്വപ്നവിജയം സമ്മാനിച്ചത്.
ഒരിക്കല്‍ മാത്രമാണ് ലീഗ് ഘട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ചെന്നൈയിനെ തോല്‍പിക്കാനായത്. മൂന്നുവര്‍ഷം മുമ്പ് നേടിയ ആദ്യ വിജയത്തിന് വേദിയായത് കൊച്ചി ജവര്‍ഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം. സി കെ വിനീത് മഞ്ഞക്കുപ്പായത്തില്‍ സൂപ്പര്‍ ഹീറോയായ മല്‍സരം കൂടിയായിരുന്നു അത് .
22-ാം മിനിറ്റില്‍ ബെർണാർഡ് മെന്‍ഡിയുടെ ഗോളില്‍ കൊച്ചിയെ നിശബ്ദമാക്കി ചെന്നൈയിന്‍ ലീഡെടുത്തു. സമനില ഗോളിനായി രണ്ടാം പകുതി വരെ ബ്ലാസ്റ്റേഴ്സ് കാത്തിരുന്നു. വിരസമായ സമനിലയെന്ന് ഉറപ്പിച്ചിരിക്കെ 85ാം മിനിറ്റില്‍ വിനീത് നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്സ് മുന്നില്‍. മല്‍സരമവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ശേഷിക്കെ വീണ്ടും വിനീത്. 2017ല്‍ തോല്‍വി ഉറപ്പിച്ചിരിക്കെ ഇഞ്ചുറി ടൈം ഗോളില്‍ വീണ്ടും വിനീത് രക്ഷകനായി. ഇത്തവണ സമനില ഗോള്‍
കൊച്ചിയില്‍ ചെന്നൈയിനെതിരെ ബ്ലാസ്റ്റേഴ്സ് നേടിയ ഏകവിജയത്തിന്റെ അവകാശി ഇന്ന് ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങുന്നു . ചെന്നൈയിന്‍ ജേഴ്സിയില്‍ . ബ്ലാസ്റ്റേഴ്സില്‍ നിന്ന് വായ്പയ്ക്ക് ചെന്നൈയിനിലെത്തിയ വിനീത് മികച്ച ഫോമിലാണ്. ആദ്യമല്‍സരത്തില്‍ തന്നെ ചെന്നൈയ്ക്കായി ഗോളടിച്ചു. ബംഗളൂരുവിനെതിരെ ഇത്തവണ ചെന്നൈയിന്‍ നേടിയ വിജയത്തില്‍ ഒരുഗോളിന് വഴിയൊരുക്കിയതും വിനീതാണ്.