ഇരു കൈകൊണ്ടും ബോൾ ചെയ്ത് ബാറ്റ്സ്മാൻമാരെ കറക്കി യുവക്രിക്കറ്റ് താരം. അക്ഷയ് കർണേവാർ എന്ന ഇരുപത്തിയാറുകാരനാണ് ഇറാനി കപ്പിന്‍റെ ഒന്നാം ദിനം എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത്. വിദർഭ ഓൾറൗണ്ടറായ അക്ഷയ് റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ ഇരുകൈയും ഉപയോഗിച്ച് പന്തെറിഞ്ഞാണ് വേറിട്ട പ്രകടനം കാഴ്ചവച്ചത്. ഇടംകൈ ബാറ്റ്സ്മാൻമാർക്ക് വലതുകൈ കൊണ്ടും വലതുകൈ ബാറ്റ്സ്മാൻമാർക്ക് ഇടംകൈ കൊണ്ടുമാണ് അക്ഷയുടെ ബോളിങ്. ഇരുകൈ കൊണ്ടും ഒരേ ആക്ഷനിൽ പന്തെറിയാൻ കഴിയുന്നു എന്നതാണ് ഈ യുവതാരത്തിന്റെ ബൗളിങ്ങിന്‍റെ പ്രത്യേകത.
രണ്ടുകൈയും കൊണ്ട് പന്തെറിയുന്ന ഇന്ത്യയിലെ രണ്ടാമത്തെ ബൗളറാണ് മഹാരാഷ്ട്ര സ്വദേശിയായ അക്ഷയ് കർണേവാർ. ഇറാനി കപ്പിന്‍റെ ഒന്നാം ദിനം എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത് ഈ വിദർഭ ഓൾറൗണ്ടറുടെ പ്രകടനമാണ്. 13 റൺസെടുത്ത ശ്രേയസ് അയ്യരുടെ വിക്കറ്റ് വീഴ്ത്താനും അക്ഷയ്ക്ക് കഴിഞ്ഞു. ‘തീര്‍ച്ചയായും ഈ മാന്ത്രിക ബോളിങ് കാണണം’ എന്നു പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഒൗദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ വിഡിയോ ഷെയർ ചെയ്തതോടെയാണ് അക്ഷയുടെ ബോളിങ് വൈറലായത്.
ശ്രീലങ്കയുടെ കാമിൻഡു മെൻഡിസ്, പാകിസ്ഥാന്‍റെ യാസിർ ജാൻ, ഇംഗ്ലണ്ടിന്‍റെ ഗ്രഹാം ഗൂച്ച് തുടങ്ങിയവരും ഇതേ കഴിവുള്ളവരാണ്. തമിഴ്നാടിന്റെ മോകിത് ഹരിഹരനും രണ്ടുകൈ കൊണ്ടും തമിഴ്‌നാട് പ്രീമിയർ ലീഗിൽ പന്തെറിഞ്ഞിരുന്നു.