മലയാള മനോരമ സ്പോര്‍ട്സ് പുരസ്ക്കാരത്തിനുള്ള ആറു ക്ലബുകളുടെ ചുരുക്കപ്പട്ടികയില്‍ പാലക്കാട് ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ക്ലബാണ് ഒളിംപിക്് അത്്ലറ്റിക്സ് ക്ലബ് . പേരുപോലെ തന്നെ ഒളിംപിക്സാണ് ക്ലബിന്റെ ലക്ഷ്യം . സാന്റാമോണിക്ക ഹോളിഡേയ്സുമായി സഹകരിച്ചാണ് മലയാള മനോരമ കേരളത്തിലെ മികച്ച ക്ലബിനെ കണ്ടെത്തുന്നത്.
ലോങ് ജംപ് ജൂനിയര്‍ വിഭാഗത്തില്‍ ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തിയ എം ശ്രീശങ്കര്‍ പരിശീലിക്കുന്ന ക്ലബ് . ഇതുമാത്രം മതി പാലക്കാട് ഒളിംപിക് ക്ലബിന് മേല്‍വിലാസം . മുൻ രാജ്യാന്തര ഹർഡിൽസ് താരവും ഇപ്പോൾ റെയിൽവേ ഉദ്യോഗസ്ഥനുമായ സി. ഹരിദാസാണ് ക്ലബ്ബിന്റെ മുഖ്യപരിശീലകൻ. . 40 വർഷം മുൻപ് ഹരിദാസ്, ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് കെ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ പരിശീലനം ആരംഭിച്ചത് ഒളിംപിക് ക്ലബ്ബിലാണ്. ഇവരുടെ തലമുറയ്ക്കു ശേഷം ക്ലബന്റെ പ്രവര്‍ത്തനം നിശ്ചലമായി. 9 വർഷം മുൻപു ഹരിദാസിന്റെ നേതൃത്വത്തിൽ പ്രവർത്തനം പുനരാരംഭിച്ചു. അത്‌ലറ്റിക്സിൽ മിടുക്കരായ കുട്ടികളെ കണ്ടെത്തി അവർക്കാവശ്യമായ പരിശീലനം നൽകി വീണ്ടും സജീവമായ ക്ലബ് ദേശീയ, സംസ്ഥാന മീറ്റുകളിൽ മെഡലുകൾ കൊയ്തു മുന്നേറുകയാണ്. സിന്തറ്റിക് ട്രാക് ലഭിച്ചത് ക്ലബിന് ഊര്‍ജമായി .
ട്രാക്കിനങ്ങളില്‍ ഹര്‍ഡില്‍സിലാണ് കൂടുതല്‍ ശ്രദ്ധനല്‍കുന്നത് . അത്്ലറ്റിക്സിനൊപ്പം റോളര്‍ സ്കേറ്റിങ്ങിലും പരിശീലനം നല്‍കുന്നു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കും കേൾവി ശക്തിയില്ലാത്ത വിഭാഗത്തിലെ കുട്ടികള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. ക്ലബില്‍ പരിശീലം നടത്തുന്ന ഗോകുല്‍ അടുത്ത മാസം അബുദാബിയിൽ നടക്കുന്ന സ്പെഷൽ ഒളിംപിക്സിൽ മൽസരിക്കുന്നുണ്ട്.