മാക്സ്‌വെല്ലിന്‍റെ ആ പിഴവില്‍ ‘പിടിച്ചുകയറി’; പതറാതെ പൊരുതി ധോണി: വിഡിയോ

dhoni-maxwell
SHARE

മെല്‍ബണ്‍ ഏകദിനത്തില്‍ ഓസ്ട്രേലിയയെ ഏഴുവിക്കറ്റിന് തോല്‍പിച്ച് ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ അത് ധോണിയുടെ തിരിച്ചുവരവിന്റെ വിളംബരമായി. ഓസ്ട്രേലിയ ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അവസാന ഓവറിലാണ് മറികടന്നത്. ധോണി– േകദാര്‍ ജാദവ് നാലാം വിക്കറ്റിലെ സെഞ്ചുറി  കൂട്ടുകെട്ടാണ് ഇന്ത്യക്ക് ഇന്ന് വിജയം സമ്മാനിച്ചത്. വിമർശകരുടെ വായടപ്പിക്കുന്നതായിരുന്നു ധോണിയുടെ പ്രകടനം. പരമ്പരയിലെ ആദ്യ മത്സരത്തിലെ തോൽവിക്ക് കാരണം ധോണിയുടെ മെല്ലപ്പോക്കാണ് എന്ന് വിമർശനം ഉയർന്നിരുന്നു. 

എന്നാൽ ഇന്ന് 114 പന്തുകൾ നേരിട്ട ധോണി ആറു ബൗണ്ടറികൾ സഹിതം 87 റൺസുമായി പുറത്താകാതെ നിന്നു. ഈ മികവിന് ഇന്ത്യൻ മുൻ നായകനെ സഹായിച്ചത് മാക്സ്‌വെല്ലിന്‍റെ പിഴവാണ്. രണ്ടാം വിക്കറ്റിൽ 44 റണ്‍സ് നേടി ധവാൻ-കോഹ‌്‌ലി സഖ്യം പിരിഞ്ഞപ്പോൾ എത്തിയ ധോണി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താകേണ്ടതായിരുന്നു. എന്നാൽ സ്റ്റോയിനസിന്‍റെ പന്തിൽ ധോണിയെ കൈവിട്ട മാക്സ്‌വെല്ലിന്‍റെ പിഴവ് ഇന്ത്യയ്ക്ക് അനുഗ്രഹമായി. 

ഇടയ്ക്ക് കോഹ്‌ലിയും വീണെങ്കിലും പതറാതെ പൊരുതിയ ധോണി-ജാദവ് സഖ്യം ഇന്ത്യയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ധോണി-ജാദവ് സഖ്യം 121 റണ്‍സ് കൂട്ടിച്ചേർത്തു. പരമ്പരയിൽ മൂന്ന് മത്സരങ്ങളിലും അർധ സെഞ്ചുറി നേടി തകർപ്പൻ പ്രകടനം പുറത്തെടുത്ത ധോണി തന്നെയാണ് മാൻ ഓഫ് ദ സീരിസ് പുരസ്കാരം നേടിയത്. ആറ് വിക്കറ്റ് വീഴ്ത്തി ഓസീസിനെ പിടിച്ചുകെട്ടിയ യുസ്‌വേന്ദ്ര ചഹലാണ് കളിയിലെ താരം.

ഇന്ന് കളിയില്‍ സംഭവിച്ചത്: 

ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കി ഓസ്ട്രേലിയയില്‍ നിന്ന് ആദ്യമായി ടീം ഇന്ത്യ തലയുയര്‍ത്തി മടങ്ങുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ ഓപ്പണര്‍മാര്‍ തുടക്കത്തിലെ മടങ്ങി. ഖവാജ– ഷോണ്‍ മാര്‍ഷ് കൂട്ടുകെട്ട് തകര്‍ത്ത് തുടങ്ങിയ ചഹല്‍ അവസാനിപ്പിച്ചത് ആറുവിക്ക്റ്റ് നേടി.  

58 റണ്‍സെടുത്ത പീറ്റര്‍ ഹാന്‍സ്കോംപാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. മറുപടി ബാറ്റിങ്ങില്‍ പതിവിന് വിപരീതമായി രോഹിത്തിന്റെ വിക്കറ്റ് ആദ്യമേ നഷ്ടമായി .വൈകാതെ ധവാനെ സ്റ്റോയിണിസ് മടക്കി.  അക്കൗണ്ട് തുറക്കും മുമ്പ് ധോണിയെ കൈവിട്ട മാക്്സ്്വെല്ലിന് സ്വയം പഴിക്കാം . 

46 റണ്‍സുമായി കോഹ്‍ലി മടങ്ങിയെങ്കിലും ധോണിക്കൊപ്പം അര്‍ധസെഞ്ചുറി നേടി കേദാര്‍ ജാദവ് അവസരത്തിനൊത്തുയര്‍ന്നു .അവസാന ഓവറിലെ ആദ്യ പന്ത് ചരിത്രം കുറിച്ച് മെല്‍ബണിലെ ബൗണ്ടറി കടന്നു. കേദാര്‍ ജാദവ് 61 റണ്‍സും ധോണി 87 റണ്‍സുമെടുത്തു.

MORE IN SPORTS
SHOW MORE