'കുഞ്ഞിനെ നോക്കൽ' വിവാദത്തിലേക്ക് മാറിയ പന്ത്–പെയ്ൻ പോരിൽ ഇടപെട്ട് രോഹിത് ശർമയും. ടീമിൽ നിന്ന് പുറത്തായതിന് പിന്നാലെ പന്തിനെ പരിഹസിച്ച് ഓസ്ട്രേലിയന്‍ ക്യാപ്റ്റൻ ടിം പെയ്ന്റെ ഭാര്യ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ കുഞ്ഞിനെ നോക്കാൻ ആളെ വേണമെന്ന് ട്രോളി രോഹിത് ശർമയുടെ ട്വീറ്റ്.
''നിങ്ങള്‍ നന്നായി കുഞ്ഞിനെ നോക്കുമെന്നറിഞ്ഞു. ഒരാളെ വേണമായിരുന്നു. റിഥികക്ക് സന്തോഷമാകുമായിരുന്നു''-രോഹിത് കുറിച്ചു. തൊട്ടുപിന്നാലെ പന്തിന്റെ മറുപടിയുമെത്തി. ടെസ്റ്റ് ടീമിൽ അംഗമല്ലാത്ത യുസ്‌വേന്ദ്ര ചഹലിനെ ട്രോളിയായിരുന്നു പന്തിന്റെ മറുപടി. ''ഭായ്, യുസ്‍വേന്ദ്ര ചഹൽ ആ പണി നന്നായി ചെയ്യുന്നില്ലേ? സമൈറയെ പരിചരിക്കാൻ സന്തോഷമേ ഉള്ളൂ..അഭിനന്ദനങ്ങൾ റിഥിക''
ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മുന്‍പാണ് രോഹിത്–റിഥിക ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. തുടർന്ന് നാലാം ടെസ്റ്റ് കളിക്കാതെ രോഹിത് നാട്ടിലേക്ക് മടങ്ങിയിരുന്നു.
ടെസ്റ്റ് പരമ്പരക്കിടയിലെ പെയ്ൻ–പന്ത് വാക്‌പോര് വിവാദമായിരുന്നു. എന്നാൽ മത്സരശേഷവും പന്തിനെ വിമർശിച്ച് പെയ്ന്റെ ഭാര്യ ബോണി രംഗത്തുവന്നിരുന്നു. പരമ്പര കഴിഞ്ഞ് മടങ്ങി എത്തിയതിന് ശേഷം ബാഗ് അണ്‍ പാക്ക് ചെയ്യുന്നതിനെ കുറിച്ചുള്ള പോസ്റ്റിലായിരുന്നു പെയ്‌ന്റെ ഭാര്യ ബോണി പന്തിനെ കുറിച്ച് പരാമര്‍ശിച്ചത്. ബാഗ് അണ്‍ പാക്ക് ചെയ്യണമെന്നും അതുകൊണ്ട് കുട്ടിയെ നോക്കാന്‍ പന്തിന് വരാനാകുമോ എന്നുമാണ് ബോണി ചോദിക്കുന്നത്. കുട്ടിയോടൊപ്പമുള്ള ഫോട്ടോ സഹിതമായിരുന്നു ബോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
കുട്ടിയെ നോക്കാമോയെന്ന് പെയ്ന്റെ ചോദ്യത്തിന് പിന്നാലെ പെയ്‌ന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഉള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് ബേബി സിറ്റിങ്ങിനുള്ള മറുപടി പന്ത് നൽകിയിരുന്നു.