പ്രിയ ഗുരുവിന്റെ അന്ത്യയാത്രയില്‍ വേദനയോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന സച്ചിനെ ആദ്യ കാലത്ത് പരിശീലിപ്പിച്ച രമാകാന്ത് അച്‍രേക്കറുടെ ശവസംസ്‌കാര ചടങ്ങുകളിലാണ് കണ്ണ് നിറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം പങ്കെടുത്തത്.
ഗുരുവിന്റെ ശരീരം ചിതയിലേക്കെടുക്കുമ്പോൾ സച്ചിന്റെ കണ്ണുകൾ നിറഞ്ഞു. ആളിക്കത്തുന്ന ചിതക്ക് മുന്നിൽ സങ്കടം നിറഞ്ഞ മുഖവുമായി ക്രിക്കറ്റ് ഇതിഹാസം നിന്നു. അച്‍രേക്കറുടെ ഭൗതികദേഹം ചുമക്കാൻ സച്ചിനുമുണ്ടായിരുന്നു. പൊതുദർശനത്തിനുവെച്ച മൈതാനത്ത് നിന്ന് ശ്മശാനത്തിലേക്കുള്ള അചരേക്കറുടെ അന്ത്യയാത്രയിൽ അദ്ദേഹത്തിന്റെ ശിഷ്യൻമാർ ആദരമർപ്പിച്ചു. അമർരഹേ എന്നുറക്കെ പറഞ്ഞ് ബാറ്റുയർത്തിയായിരുന്നു കുട്ടികളുടെ ആദരം.
ഒരേയൊരു ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ്കളി മാത്രമേ രമാകാന്ത് അച്‍രേക്കർ കളിച്ചിട്ടുളളുവെങ്കിലും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിന്‍റെ തലതൊട്ടപ്പനെ വാർത്തെടുക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതനിയോഗം.
എൺപത്തിയേഴാംവയസിൽ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെയാണ് രമാകാന്ത് അച്‌രേക്കര്‍ അന്തരിച്ചത്. മുംബൈ ദാദറിലെ ശിവാജി പാര്‍ക്കിന് സമീപത്തുള്ള ശ്മശാനത്തിലാണ് അചരേക്കറുടെ മൃതദേഹം സംസ്‌കരിച്ചത്.
കളത്തിന് അകത്തുംപുറത്തും ശാന്തതകൈവെടിയരുതെന്ന് പറഞ്ഞുപഠിപ്പിക്കുന്ന ഗുരു, ഏതെങ്കിലുംകളിയിൽ താൻ നന്നായികളിച്ചതായി അഭിപ്രായപ്പെട്ടിട്ടില്ലെന്ന് സച്ചിന്‍ പറഞ്ഞിട്ടുണ്ട്.
അങ്ങനെ പറഞ്ഞാൽ അത് കേൾക്കുന്നവരുടെ ഉള്ളിൽ അഹങ്കാരംഉടലെടുക്കുമെന്നായിരുന്നു രമാകാന്ത് അച്‍രേക്കറുടെ നിലപാട്. ഒരുപക്ഷെ, അതുതന്നെയായിരിക്കാം, തലയ്ക്കുനേരെ പന്തെറിഞ്ഞശേഷം കണ്ണുരുട്ടുന്ന എതിർടീമിലെ താരത്തെനോക്കി നിറഞ്ഞൊരു പുഞ്ചിരിനൽകാൻ എന്നും സച്ചിന്‍ തെൻഡുൽക്കർക്ക് തുണയായതും.
സച്ചിനെ കൂടാതെ വിനോദ് കാംബ്ലി, അജിത് അഗാര്‍ക്കര്‍, ചന്ദ്രകാന്ത് പാട്ടില്‍, പ്രവീണ്‍ ആംറെ തുടങ്ങിയവര്‍ കളിയുടെ ബാലപാഠങ്ങള്‍ ആര്‍ജ്ജിച്ചത് അചരേക്കറില്‍ നിന്നായിരുന്നു.
മുംബൈ ദാദറിലെ ശിവാജി പാര്‍ക്കിലെ കാമാത്ത് മെമ്മോറിയല്‍ ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപകനായ അചരേക്കര്‍ക്ക് ദ്രോണാചാര്യ പുരസ്‌കാരവും പത്മശ്രീ നല്‍കിയും രാജ്യം ആദരിച്ചിട്ടുണ്ട്. ക്രിക്കറ്റ് മോഹവുമായെത്തിയ സച്ചിന്‍ രമേശ് തെൻഡുൽക്കർ എന്ന പതിനൊന്നുകാരൻ പയ്യന്‍, ക്രിക്കറ്റ്ചരിത്രത്തിന്‍റെ മായ്ക്കാനാകാത്ത പേരിലൊന്നായി മാറിയത് ഇവിടെനിന്നാണ്. എക്കാലവും അചരേക്കറിന്റെ കീഴിലുള്ള പരിശീലനമാണ് തന്നെ ക്രിക്കറ്റ് താരമാക്കി വളര്‍ത്തിയതെന്ന് സച്ചിന്‍ അനുസ്മരിച്ചിരുന്നു.