മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പരിശീലകന്‍ ഹൊസെ മൗറിഞ്ഞോയെ പുറത്താക്കി. ടീമിന്റെ മോശം പ്രകനത്തെ തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ ഇത് മൂന്നാമത്തെ മാനേജറെയാണ് യുണൈറ്റഡ് പുറത്താക്കുന്നത്.
ഹൊസെ മൗറിഞ്ഞോ ഇനി യുണൈറ്റഡിനൊപ്പമില്ല. ഇത്രകാലം ഞങ്ങള്‍ക്കൊപ്പം നിന്നതിന് നന്ദി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഔദ്യഗോകി വെബ്സൈറ്റില്‍ വന്ന പ്രസ്താവനയാണിത്. എന്നാല്‍ കഴിഞ്ഞ ദിവസം ആന്‍ഫീല്‍ഡില്‍ ചിരവൈരികളായ ലിവര്‍പൂളിനോട് വമ്പന്‍ തോല്‍വിയും ഏറ്റുവാങ്ങിയതോടെ തീരുമാനം പ്രതീക്ഷിച്ചതിലും നേരത്തെ എത്തി.
സര്‍ അലക്സ് ഫെർഗൂസന്റെ നേട്ടങ്ങൾ ആവർത്തിക്കുന്നത് സ്വപ്നം കണ്ട് ഓൾഡ് ട്രാഫോഡിലെത്തിയ മൗറിഞ്ഞോ ആദ്യ സീസണില്‍ തന്നെ ക്ലബിനായ് യൂറോപ്പ ലീഗ് കിരീടം നേടിക്കൊടുത്തതോടെ പ്രതീക്ഷകളും വാനോളമായി. എന്നാല്‍ ആ പ്രതീക്ഷ നിലനിര്‍ത്താന മൗറിഞ്ഞോയ്ക്ക് ആയില്ല.
മൗറീഞ്ഞോയെ വിശ്വാസത്തിലെടുത്തു പതിവില്ലാത്തവിധം പണംവാരിയെറിഞ്ഞാണു മാഞ്ചസ്റ്റർ മാനേജ്മെന്റ് ടീമൊരുക്കിയത്. നൂറ്റാണ്ടിന്റെ ട്രാൻസ്ഫർ എന്ന വിശേഷണവുമായി പോൾ പോഗ്ബയെന്ന മിഡ്ഫീൽഡറെ ഫുട്ബോൾ ലോകം കണ്ടതിൽ വച്ചേറ്റവും ഉയർന്ന തുക നൽകിയാണു യുണൈറ്റഡ് വാങ്ങിയത്. ഫെർഗൂസന്റെ കാലത്തു ടീമില്‍നിന്ന് ഒഴിവാക്കിയ താരമായിട്ടുകൂടി മൗറീഞ്ഞോയുടെ താൽപര്യപ്രകാരം പോഗ്ബയെ ടീം തിരിച്ചുവിളിച്ചു.
മൗറീഞ്ഞോയ്ക്കു ടീമിനെയൊരുക്കാൻ 194 മില്യൺ ഡോളറാണു മാഞ്ചസ്റ്റർ ഇതുവരെ മുടക്കിയത്. ഫിഫ ക്ലബ് ലോകകപ്പും രണ്ടു വട്ടം ചാംപ്യൻസ് ലീഗും 13 പ്രീമിയർഷിപ്പും നേടിത്തന്ന ഫെർഗി യുഗത്തിലേയ്ക്കുള്ള തിരിച്ചുപോക്കായിരുന്നു ടീമിന്റെ ലക്ഷ്യം. ഈ പ്രതീക്ഷകളുടെയെല്ലാം അടിവേരിളക്കുന്നതായി എട്ടു ദിവസത്തിനിടെയെത്തിയ മൂന്നു തോൽവികൾ. കരാര്‍ അവസാനിക്കാന്‍ 3 വര്‍ഷം ബാക്കിനില്‍കെ പുറത്താക്കപ്പെട്ട മൗറിഞ്ഞോയ്ക്ക് ടീം 24 മില്യണ്‍ പൗണ്ട് ശമ്പളമായി നല്‍കാന്‍ ക്ലബ് ബാധ്യസ്ഥരാണ്.