ആകാശത്തിനു കീഴിലെ ഏതു ഗ്രൗണ്ടും പിച്ചും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയ്ക്കു സമം – സിഡ്നിയിൽ ഓസ്ട്രേലിയക്കെതിരായ വിജയത്തിനു ശേഷം ഒരു ആരാധകൻ ഫേസ്ബുക്കിൽ കുറിച്ച കമന്റിങ്ങനെയായിരുന്നു. ശരിയാണ്, കാലാവസ്ഥയും പിച്ചിന്റെ സ്വഭാവവും മൈതാനങ്ങളുടെ വലിപ്പവും ഈ താരത്തിനു ബാധകമല്ല. ഏതു ബൗളറായാലും ഏതു വൈവിധ്യം നിറഞ്ഞ പന്തായാലും അടിക്കുക, റൺസെടുക്കുക, അതാണ്. കോഹ്‌ലിയുടെ നയം.
റെക്കോർഡുകൾ കോഹ്‌ലിയ്ക്കു പുത്തരിയല്ല. റെക്കോർഡ് നേടിയില്ലെങ്കിലേ അത് വാർത്തയാകുന്നുള്ളൂ.
സിഡ്നിയിൽ ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റ20 യിൽ മുന്നിൽ നിന്നും നയിച്ച് ജയം നേടിയ കോഹ്‌ലി സ്വന്തം പേരിൽ കുറിച്ചത് നാലു റെക്കോർഡുകളാണ്. 41 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 61 റൺസെടുത്താണ് താരം ടീമിനെ ജയത്തിലേക്ക് നയിച്ചത്.
∙ ഏതെങ്കിലുമൊരു ടീമിനെതിരെ ട്വന്റി20യിൽ ഒരു താരം ഒറ്റയ്ക്കു നേടുന്ന ഏറ്റവും കൂടുതൽ റൺസ് എന്ന നേട്ടം ഇനി കോഹ്‍ലിക്കു സ്വന്തം. ഓസ്ട്രേലിയയ്ക്കെതിരെ കളത്തിലിറങ്ങിയ 14 മൽസരങ്ങളിലെ 13 ഇന്നിങ്സുകളിൽനിന്ന് കോഹ്‍ലിയുടെ സമ്പാദ്യം 488 റൺസാണ്. ന്യൂസീലൻഡിന്റെ മാർട്ടിൻ ഗപ്റ്റിൽ പാക്കിസ്ഥാനെതിരെ 15 മൽസരങ്ങളിൽനിന്ന് നേടിയ 463 റൺസിന്റെ റെക്കോർഡാണ് കോഹ്‍ലി തിരുത്തിയത്.
∙ ട്വന്റി20യിൽ കോഹ്‍ലിയുടെ 19–ാം അർധസെഞ്ചുറിയാണ് സിഡ്നിയിൽ പിറന്നത്. ഇതോടെ, രാജ്യാന്തര ട്വന്റി20 അർധസെഞ്ചുറികളിൽ കോഹ്‍ലി, ഇന്ത്യയുടെ തന്നെ രോഹിത് ശർമയ്ക്കൊപ്പമെത്തി.
∙ ഓസ്ട്രേലിയയ്ക്കെതിരെ കോഹ്‍ലിയുടെ അഞ്ചാം അർധസെഞ്ചുറിയാണ് സിഡിനിയിലേത്. ഒരു ടീമിനെതിരെ ഒരു താരം നേടുന്ന ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ എന്ന റെക്കോർഡ് ശ്രീലങ്കൻ താരം കുശാൽ പെരേരയ്ക്കൊപ്പം പങ്കിടുകയാണ് കോഹ്‍ലി. ബംഗ്ലദേശിനെതിരെയാണ് കുശാൽ പെരേര അഞ്ച് അർധസെഞ്ചുറികൾ ട്വന്റി20യിൽ നേടിയിട്ടുള്ളത്.
∙ രണ്ടാമതു ബാറ്റു ചെയ്യുമ്പോൾ കോഹ്‍ലിയുടെ 13–ാം അർധസെഞ്ചുറിയുമാണ് ഇന്നലെ പിറന്നത്. ഇക്കാര്യത്തിൽ കോഹ്‍ലിയെ വെല്ലാൻ ആരുമില്ല
റെക്കോർഡുകൾ ഇങ്ങനെ തേടിയെത്തുമ്പോഴും ഒരു വിഷമം മാത്രം ബാക്കിയാണ് ആരാധകർക്ക്. ട്വന്റി20 യിൽ ഇതുവരെ ഒരു സെഞ്ചുറി നേടാനായിട്ടില്ല. ഇക്കാര്യത്തിൽ കോഹ്‌ലി പ്രതികരിച്ചിട്ടില്ലെങ്കിലും ആ നേട്ടത്തിനായി അദ്ദേഹം ശ്രമിക്കുമെന്നു ക്രിക്കറ്റ് ലോകത്തിനറിയാം. കാരണം. ഇത് വിരാട് കോഹ്‌ലിയാണ്. തോൽക്കാൻ മനസില്ലാത്ത യഥാർഥി പോരാളി. അതു കൊണ്ടു തന്നെ ഏറെത്താമസിയാതെ തന്നെ ആ നേട്ടം കൈവരിച്ചിരിക്കും