ഇന്ത്യൻ കളിക്കാരെക്കാൾ വിദേശതാരങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന പറഞ്ഞയാളോട് രാജ്യം വിട്ട് വിദേശത്തു പൊയ്ക്കൊള്ളൂ എന്നു പറഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് മറുപടിയുമായി ബിസിസിഐ ട്രഷറര്‍ അനിരുദ്ധ് ചൗധരി.
‘ഞങ്ങള്‍ ക്രിക്കറ്റ് ആരാധകരെയും അവരുടെ ഇഷ്ടങ്ങളെയും ബഹുമാനിക്കുന്നു. സുനില്‍ ഗവാസ്‌കറുടെ ബാറ്റിങ് കാണാന്‍ എനിക്കിഷ്ടമാണ്. ഗൊര്‍ഡോണ്‍ ഗ്രീനിഡ്ജിനേയും ഡെസ്‌മൊണ്ട് ഹെയ്‌നസിനേയും വിവ് റിച്ചാര്‍ഡ്‌സിന്റേയും ശൈലികൾ ഇഷ്ടമാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ്, മാര്‍ക് വോ, ബ്രയാന്‍ ലാറ എന്നിവരുടെ ബാറ്റിങ്ങും ആസ്വദിച്ചിരുന്ന ആളാണ് ഞാന്‍. ഷെയ്ന്‍ വോണ്‍ പന്തെറിയുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്നിട്ടുണ്ട്. അനിൽ കുംബ്ലെയുടെ ബൗളിങ്ങ് കണ്ട് ത്രില്ലടിച്ചിട്ടുണ്ട്..’ അനിരുദ്ധ് ചൗധരി പറഞ്ഞു. സ്നേഹിക്കുന്നത് ക്രിക്കറ്റിനെ ആകണമെന്നും ഭൂമിശാസ്ത്രത്തെയോ രാഷ്ട്രീയത്തെയോ ആകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് കോഹ്ലിയുടെ വിവാദ പരാമര്‍ശമുണ്ടായത്. കോഹ്‍ലിയുടെ ബാറ്റിങ്ങിൽ പ്രത്യേകളൊന്നും കാണുന്നില്ല, മറ്റു രാജ്യങ്ങളിലെ ബാറ്റ്സ്മാൻമാരെയാണ് ഇഷ്ടമെന്നും ഇംഗ്ലീഷ് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരെ കൂടുതൽ സ്നേഹിക്കുന്നുവെന്നുമായിരുന്നു ട്വിറ്ററില്‍ കളിയാരാധകൻറെ കമൻറ്.
''നിങ്ങൾ ഇന്ത്യയിൽ ജീവിക്കണമെന്ന് എനിക്കു തോന്നുന്നില്ല. മറ്റെവിടെങ്കിലും പോയി താമസിക്കുന്നതായിരിക്കും നല്ലത്. നമ്മുടെ രാജ്യത്ത് ജീവിച്ചിട്ട് മറ്റൊരു രാജ്യത്തെ സ്നേഹിക്കുന്നത് എങ്ങനെയാണ്? എന്നെ ഇഷ്ടപ്പെടാത്തത് എനിക്കു വിഷയമല്ല, പക്ഷേ ഈ രാജ്യത്ത് ജീവിച്ച് മറ്റു രാജ്യത്തെ സ്നേഹിക്കുന്നതിനോട് താത്പര്യമില്ല, നിങ്ങളുടെ താത്പര്യങ്ങൾക്ക് മുൻഗണന നൽകൂ'', എന്നായിരുന്നു കോഹ്‍ലിയുടെ മറുപടി.