പരമ്പര വിജയിച്ചിട്ടും അത്രയൊന്നും സന്തോഷമില്ലാതെ കോഹ്‌ലി നില്‍ക്കുന്നതെന്താണെന്ന് ഒരു വിഭാഗം ആരാധകര്‍. ബിസിസിഐയുടെ തന്നെ പുറത്തുവിട്ട വിഡിയോയാണ് വൈറലാകുന്നത്. വിൻഡീസിനെതിരായ ഏകദിനത്തിൽ അനായാസമായിട്ടാണ് ഇന്ത്യ ജയിച്ചത്. തിരുവനന്തപുരത്ത് നടന്ന കളിയിൽ 46.4 ഓവറിനുള്ളില്‍ മത്സരം അവസാനിച്ചു. 31.5 ഓവറിനുള്ളില്‍ വിന്‍ഡീസിനെ ഓള്‍ ഔട്ടാക്കിയ ഇന്ത്യ 14.5 ഓവറിനുള്ളില്‍ ലക്ഷ്യം മറികടന്നു.
ഇത്രവേഗം വിജയം കൈവരിച്ചിട്ടും അതിന്റെ യാതൊരു സന്തോഷവും ഇന്ത്യൻ നായകൻ കാണിച്ചില്ലെന്നാണ് ഒരുകൂട്ടര്‍ക്ക് പരാതി. പൂച്ചെണ്ടുമായി കാത്തുനിന്ന ഹോട്ടൽജീവനക്കാരോട് പുഞ്ചിരിക്കാനോ, പൂച്ചെണ്ട് സ്വീകരിക്കാനോ കോഹ്‌ലി ആദ്യം തയാറായില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്തിനേറെ ആരുടെയും മുഖത്ത് പോലും നോക്കിയില്ല. കോച്ച് രവി ശാസ്ത്രിയുടെ നിർദേശത്തെതുടർന്നാണ് കോഹ്‌ലി പൂച്ചെണ്ട് വാങ്ങിയത്. എന്നാൽ മനേജർക്ക് ഹസ്തദാനം നൽകാൻ തയാറായില്ല.
സമർദം നിറഞ്ഞ സന്ദർഭം ലഘൂകരിച്ചത് ധോണിയുടെ സാന്നിധ്യമാണെന്നും ഇവര്‍ പറയുന്നു. കേക്ക് മുറിച്ചുള്ള വിജയഘോഷത്തിന്റെയിടയ്ക്ക് ബലൂണുകൾ കൈയിൽപിടിച്ച് നിൽക്കുന്ന ധോണി ടീമിന്റെ മുഴുവൻ സന്തോഷവും തിരികെ കൊണ്ടുവന്നു. ബലൂണുകളിൽ ഒരെണ്ണം പൊട്ടിച്ച് രോഹിത്തിനെ പേടിപ്പിച്ച് ധോണിയുടെ കുസൃതിയും ചിരിയും ആരാധകർക്ക് സന്തോഷം നൽകി. പിന്നാലെ കോഹ്‌ലിയും ചിരിയിലും പങ്കുചേരുന്നു. ബിസിസിഐയുടെ ട്വിറ്റർ പേജിൽ പങ്കുവെച്ച വിഡിയോയെക്കുറിച്ച് നിരവധി അഭിപ്രായങ്ങൾ വരുന്നുണ്ട്.
കോഹ്‌ലിക്ക് അഹങ്കാരമാണെന്നും ധോണിയെ കണ്ട് പഠിക്കണമെന്നും ആരാധകർ പറയുന്നു. ഇരുവരുടെയും പെരുമാറ്റ രീതികൾ ആരാധകർ താരതമ്യം ചെയ്യുന്നുണ്ട്.