കടലില്‍ സര്‍ഫിങ്ങ് നടത്തുന്നതിനിടെ മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന് ഗുരുതര പരുക്ക്. ക്യൂന്‍സ്ലാന്‍ഡില്‍ മകനോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഹെയ്ഡന് പരുക്കേറ്റത്. തലയ്ക്കും കഴുത്തിന് തൊട്ട് താഴെ നട്ടെല്ലിനും പരുക്കേറ്റ ഹെയ്ഡന്‍ ചികിത്സയിലാണ്. ഹെയ്ഡന്റെ വാരിയെല്ലുകളില്‍ പൊട്ടലുണ്ട്. നെറ്റിയിലും മുറിവേറ്റിട്ടുണ്ട്. പരുക്കേറ്റതിന്റെ ചിത്രങ്ങൾ ഹെയ്ഡൻ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്.
പരുക്കേറ്റതിന്റെ വിശദാംശങ്ങള്‍ അടക്കമാണ് ഹെയ്ഡന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. സര്‍ഫിംഗിനിടെ കൂറ്റന്‍ തിരമാലയ്ക്കടിയില്‍ പെട്ടാണ് അപകടം ഉണ്ടായതെന്ന് മാധ്യമങ്ങളോടും ഹെയ്ഡൻ പറഞ്ഞു. ഒന്നിന് പുറകെ ഒന്നായി അടിച്ച കൂറ്റന്‍ തിരകള്‍ക്ക് അടിയില്‍ പെട്ടത് മാത്രമേ ഓര്‍മയുള്ളൂവെന്നും ഭാഗ്യംകൊണ്ടാണ് ജീവന്‍ തിരിച്ചുലഭിച്ചതെന്നും ഹെയ്ഡന്‍ വ്യക്തമാക്കി.
ഇതാദ്യമായല്ല ഹെയ്ഡന് കടലില്‍വെച്ച് പരുക്കേല്‍ക്കുന്നത്. 1999ല്‍ നോര്‍ത്ത് സ്ട്രാട്ബ്രോക്ക് ദ്വീപിലേക്ക് മീന്‍ പിടിക്കാന്‍ പോവുന്നതിനിടെ ബോട്ട് മറിഞ്ഞതിനെത്തുടര്‍ന്ന് കടലിലൂടെ കിലോമീറ്റററുകളോളം നീന്തിയാണ് ഹെയ്ഡന്‍ രക്ഷപ്പെട്ടത്. 2009ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഹെയ്ഡന്‍ ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാനാണ്.