ക്രിക്കറ്റിലെ ഒത്തുകളി ഭീഷണിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഐസിസി. കഴിഞ്ഞ 12 മാസത്തിനിടെ മാത്രം ഐസിസിയിൽ പൂർണ അംഗത്വമുള്ള നാലു രാജ്യങ്ങളുടേത് ഉൾപ്പെടെ അഞ്ചു ക്യാപ്റ്റൻമാരെ വാതുവയ്പുകാർ ഒത്തുകളിക്കാൻ സമീപിച്ചതായി ഐസിസി വെളിപ്പെടുത്തി. എന്നാൽ ഈ ക്യാപ്റ്റൻമാരുടെ പേരുകൾ വെളിപ്പെടുത്തിയില്ല.
‘വാതുവയ്പുകാർ സമീപിച്ച ക്യാപ്റ്റൻമാരുടെ പേരുകൾ വെളിപ്പെടുത്തുന്നതിനു സാങ്കേതിക ബുദ്ധിമുട്ടുണ്ട്. വാതുവയ്പുകാരെന്ന് സംശയിക്കുന്ന ചിലർ തങ്ങളെ സമീപിച്ചതായി അഞ്ചു ക്യാപ്റ്റൻമാർ ഐസിസിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതിൽ നാലു പേരും സമ്പൂർണ അംഗത്വമുള്ള ടീമുകളുടെ നായകൻമാരാണ്'', ഐസിസി അഴിമതി വിരുദ്ധ യൂണിറ്റ് ജനറൽ മാനേജർ അലക്സ് മാർഷൽ പറഞ്ഞു.
വാതുവെയ്പുകാരിൽ അധികവും ഇന്ത്യക്കാരാണെന്നും മാര്‍ഷൽ വെളിപ്പെടുത്തി. ട്വന്‍റി ട്വന്‍റി മത്സരങ്ങളാണ് ഇക്കൂട്ടർക്ക് ഏറ്റവും പ്രിയമെന്നും അദ്ദേഹം അറിയിച്ചു. ഏഷ്യാകപ്പിനിടെ അഫ്ഗാനിസ്ഥൻ പ്രീമിയർ ലീഗിൽ ഒത്തുകളി സാധ്യതകൾ േതടി ചില വാതുവയ്പുകാർ അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് ഷെഹ്സാദിനെയും സമീപിച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും മാർഷൽ പറഞ്ഞു.