ഹോങ്കോങ് ഒന്നും പേടിപ്പിച്ചെങ്കിലും ബദ്ധവൈരികളായ പാക്കിസ്ഥാനെ രണ്ടു വട്ടമാണ് ഇന്ത്യൻ നിര മലർത്തിയടിച്ചത്. കളത്തിലെ പുറത്തെ വീരവാദങ്ങളൊന്നും പാക്കിസ്ഥാന് തുണയായതുമില്ല. ഒരു ഇന്നിങ്സിൽ ഇന്ത്യയുടെ പത്തു വിക്കറ്റും വീഴ്ത്തുകയാണ് ലക്ഷ്യമെന്ന് വെല്ലുവിളിച്ച ഹസ്സൻ അലി സംപൂജ്യനായി മടങ്ങിയ മത്സരം. പത്തുവിക്കറ്റ് വീഴ്ത്താൻ നീ ആരാ അനിൽ കുബ്ലെയോയെന്ന് ഇന്ത്യൻ ആരാധകർ തിരിച്ചു ചോദിച്ച മത്സരം. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്ത മത്സരത്തിൽ രസകരമായ മുഹുർത്തങ്ങൾ പലതും ഉണ്ടായിരുന്നു.
ഹസ്സൻ അലിക്കു പിന്നാലെ ട്രോളുകൾ ഏറ്റു പിടയുകയാണ് പാക് നിരയിലെ ഏറ്റവും പ്രതീക്ഷയുളള യുവതാരം ഫഖർ സൽമാൻ. ഏഷ്യാ കപ്പിനെത്തുമ്പോള്‍ പാക്കിസ്ഥാന്‍ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിച്ച ബാറ്റ്സ്മാൻ. എന്നാൽ നാലു കളിയിൽ നി്നന് വെറും 55 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ഇതില്‍ സൂപ്പര്‍ ഫോറില്‍ കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെ നേടിയ 31 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
ഇന്ത്യക്കെതിരെ മികച്ച തുടക്കം ലഭിച്ചിട്ടും കുല്‍ദീപ് യാദവിന്റെ പന്തില്‍ സ്ലോഗ് സ്വീപ്പിന് ശ്രമിച്ച സമനെ അടിമുടി ട്രോളുകയാണ് സമൂഹമാധ്യങ്ങൾ. അടിതെറ്റി വീണ സമനെ അമ്പയര്‍ എല്‍ബിഡബ്ല്യു വിധിച്ചു. അടിതെറ്റി വീണ് സമന്‍ പുറത്തായരീതിയെ വെറുതെ വിടാൻ സമൂഹമാധ്യമങ്ങൾ ഒരുക്കമല്ല. ഇത് എന്താ മുജ്ര ഡാൻസാണോ അതോ നിലം അടിച്ചുവാരാൻ വന്നതാണോ തുടങ്ങിയ കമന്റുകൾ കൊണ്ടാണ് സമന്റെ വിഡിയോ സമൂഹമാധ്യമങ്ങൾ ആഘോഷിക്കുന്നത്.
ഏകദിനത്തിലെ 15–ാം സെഞ്ചുറി കുറിച്ച ശിഖർ ധവാന്റെയും 19–ാം സെഞ്ചുറി കണ്ടെത്തിയ രോഹിത് ശർമയുടെയും മികവിൽ പാക്കിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയ്ക്കു ഒൻപതു വിക്കറ്റിനു ജയിച്ചു കയറുകയായിരുന്നു. ജയിക്കാൻ 238 റൺസ് വേണ്ടിയിരുന്ന ഇന്ത്യ 39.3 ഓവറിൽ ലക്ഷ്യം മറികടന്നു. 15–ാം ഏകദിന സെഞ്ചുറി കുറിച്ച ധവാൻ റണ്ണൗട്ടാവുകയായിരുന്നു. ഏഷ്യാകപ്പിൽ ഓപ്പണിങ് വിക്കറ്റിൽ രോഹിതിനൊപ്പം ഇന്ത്യയുടെ ആദ്യ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടു തീർത്താണ് ധവാൻ പുറത്തായത്. തുടർച്ചയായ മൂന്നാം മൽസരത്തിലാണ് ധവാൻ–രോഹിത് സഖ്യം 50 പിന്നിട്ടത്.