ഇരട്ടനീതിയുണ്ട്, പക്ഷേ സെറീന ചെയ്തത് തെറ്റ്; വിമർശിച്ച് നവര‌ത്‌ലോവ

martina-navaratlova-serena
SHARE

യുഎസ് ഓപ്പൺ ടെന്നീസ് ഫൈനലിനിടെ അംപയറിനോട് പൊട്ടിത്തെറിച്ച സെറീല വില്ല്യംസിനെതിരെ ഇതിഹാസതാരം മാർട്ടീന നവരത്‌ലോവ. ടെന്നീസ് കോർട്ടിൽ പെരുമാറേണ്ട രീതിയല്ല സെറീന സ്വീകരിച്ചതെന്നും എതിരാളികളെ ബഹുമാനിക്കണമായിരുന്നുവെന്നും നവരത്‌ലോവ പ്രതികരിച്ചു.

പുരുഷതാരങ്ങൾക്കും വനിതാതാരങ്ങൾക്കും രണ്ടുരീതികളാണ് ടെന്നീസിൽ നിലവിലുള്ളതെന്ന് സമ്മതിച്ച താരം അംപയർക്കെതിരായ പ്രതിഷേധത്തിൽ സെറീന അതിരുകടന്നതായി പ്രതികരിച്ചു. നമ്മൾ സ്നേഹിക്കുന്ന ഒരു കായികയിനത്തോട് ഇങ്ങനെയാണോ പെരുമാറേണ്ടത്? ഇങ്ങനെയാണോ എതിരാളികളെ ബഹുമാനിക്കേണ്ടത്, നവരത്‌ലോവ ചോദിക്കുന്നു. 

നേരത്തെ സെറീനയെ വിമർശിച്ച് മുൻ താരം മേരി കാറില്ലോയും രംഗത്തെത്തിയിരുന്നു. 

സെറീനയെ പിന്തുണച്ചും അംപയറെ വിമർശിച്ചുമാണ് പുരുഷതാരം നൊവാക് ജോകോവിച്ച് പ്രതികരിച്ചത്. 

യുഎസ് ഓപ്പണിൽ സംഭവിച്ചത്

ഫൈനലിനിടെ സെറീനയ്ക്ക് പരിശീലകൻ നിർദ്ദേശം നൽകിയെന്ന് ചൂണ്ടിക്കാട്ടി ചെയർ അംപയർ കാർലോസ് റാമോസ് മുന്നറിയിപ്പു നൽകിയതിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ആദ്യ സെറ്റ് നഷ്ടമായ സെറീന, രണ്ടാം സെറ്റിൽ മൽസരത്തിലേക്കു തിരിച്ചുവരാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. 

ഗ്രാൻസ്‍ലാം ടൂർണമെന്റുകളിൽ മൽസരത്തിനിടെ താരങ്ങൾക്ക് പരിശീലകർ നിർദ്ദേശങ്ങൾ നൽകുന്നത് അനുവദനീയമല്ല. രണ്ടാം സെറ്റിന്റെ രണ്ടാം ഗെയിമിനിടെയാണ് പരിശീലകൻ സെറീനയ്ക്ക് നിർദ്ദേശം നൽകിയെന്ന് ചൂണ്ടിക്കാട്ടി റാമോസ് ഇടപെട്ടത്. സംഭവം നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം സെറീനയ്ക്ക് ആദ്യ മുന്നറിയിപ്പും പുറപ്പെടുവിച്ചു. ഇതിനെതിരെ സെറീന പ്രതിഷേധിച്ചിരുന്നു.

രണ്ടാം സെറ്റിൽ 3–1ന് മുന്നിൽ നിന്നിരുന്ന സെറീന ഈ സംഭവത്തിനു പിന്നാലെ തുടർച്ചയായി പോയിന്റുകൾ നഷ്ടമാക്കി. ഇതോടെ ക്രുദ്ധയായ സെറീന റാക്കറ്റ് വലിച്ചെറിഞ്ഞതോടെ അംപയർ വീണ്ടും ഇടപെട്ടു. നിയമലംഘനം ചൂണ്ടിക്കാട്ടി സെറീനയ്ക്ക് രണ്ടാമത്തെ മുന്നറിയിപ്പും അംപയർ നൽകി.

സെറീനയ്ക്ക് ഒരു പോയിന്റു നഷ്ടമാകുകയും ചെയ്തു. ഇതോടെ നിയന്ത്രണം നഷ്ടമായ സെറീന മൽസരത്തിനിടെ പരിശീലകൻ ഇടപെട്ടതിന്റെ പേരിൽ നൽകിയ മുന്നറിയിപ്പു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.

‘നിങ്ങൾ എന്റെ ഒരു പോയിന്റ് കവർന്നെടുത്തു. കള്ളനാണ് നിങ്ങൾ’ എന്ന് വീണ്ടും സെറീന ആവർത്തിച്ചതോടെ അംപയർ മൂന്നാമത്തെ മുന്നറിയിപ്പും പുറപ്പെടുവിച്ചു. പെനൽറ്റി പോയിന്റുകളിൽ ഗെയിം നഷ്ടമായ സെറീന 5–3ന് പിന്നിലാവുകയും ചെയ്തു.

ഇതിനു പിന്നാലെ ഇരു താരങ്ങളെയും വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ അംപയർ ശ്രമിച്ചെങ്കിലും സെറീന വഴങ്ങിയില്ല. ടൂർണമെന്റ് റഫറി ബ്രയാൻ ഏർലിയോടു സംസാരിക്കണമെന്നായിരുന്നു സെറീനയുടെ ആവശ്യം.

ഇതോടെ ഗ്രാൻസ്‌ലാം സൂപ്പർവൈസർക്കൊപ്പം ഏർലി കളത്തിലെത്തി. അംപയറിന്റെ പെരുമാറ്റത്തിനെതിരെ പരാതിപ്പെട്ട സെറീന, പല തവണയായി ഇത്തരം സംഭവങ്ങൾ തനിക്കെതിരെ ആവർത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. 

‘അംപയർ ചെയ്തതു ശരിയല്ല’ എന്നു പറഞ്ഞതിന്റെ പേരിൽ തനിക്ക് ഗെയിം തന്നെ നഷ്ടമായെന്നും സെറീന ചൂണ്ടിക്കാട്ടി. അംപയർമാർക്കെതിരെ സംസാരിച്ച പുരുഷ താരങ്ങൾ ഒട്ടേറെയുണ്ടെങ്കിലും അവർക്കൊന്നും ഇത്തരം നടപടികൾ നേരിടേണ്ടി വന്നിട്ടില്ലെന്നും സെറീന ആരോപിച്ചു.

ഇതിനു പിന്നാലെ കാര്യമായ അദ്ഭുതങ്ങളൊന്നും കൂടാതെ 6–4ന് സെറ്റും കിരീടവും ഒസാക്ക സ്വന്തമാക്കുകയും ചെയ്തു.

MORE IN SPORTS
SHOW MORE