ടീം തിരഞ്ഞെടുപ്പിലെ അപാകതയും ബോളര്‍മാരെ വിനിയോഗിച്ച രീതിയും ബാറ്റ്സ്ന്മാരുടെ മോശം പ്രകടനവും ചൂണ്ടിക്കാട്ടിയാണ് വിരാട് കോഹ്‌ലിക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്കര്‍ എത്തിയത്.
ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍തന്നെ പരമ്പര (1–3) നഷ്ടപ്പെട്ടു നില്‍ക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ 1–2ന് ടെസ്റ്റ് പരമ്പര തോറ്റിരുന്നു, അതിനു പിന്നാലെയാണ് ഇംഗ്ലണ്ടിലെ തോല്‍വി.
ബാറ്റ്സ്മാന്‍ എന്ന നിലയില്‍ വിരാട് കോഹ്‌ലിക്കെതിരായി ഒന്നും പറയാനില്ല, മികച്ച ബാറ്റ്സ്മാൻ ആണ്. എന്നാല്‍ ടെസ്റ്റ് ടീമിനെ നയിക്കാന്‍ പര്യപ്തനാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് സുനില്‍ ഗാവസ്കര്‍ പറയുന്നു.
എന്താണ് പ്രശ്നം?
കോഹ്‌ലി ധാരാളം റണ്‍സ് നേടുന്നു, ഇന്ത്യയുടെ ബാറ്റിങ് കോഹ്‌ലിയെ അമിതമായി ആശ്രയിക്കുന്നു. എന്നാല്‍ മുന്‍നിരയോ മധ്യനിരയോ വാലറ്റമോ മികവിനൊത്ത പ്രകടനം നടത്തുന്നില്ല. ഇന്ത്യയില്‍ കളിക്കുമ്പോള്‍ ഇവരെല്ലാം മികവുകാട്ടുന്നു. എന്നാല്‍ വിദേശത്ത് ആ മികവില്ല. പ്രത്യേകിച്ച് ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ കളിക്കുമ്പോള്‍.
സഹ ബാറ്റ്സ്ന്മാരെ പ്രചോദിപ്പിക്കാനും അവരുടെ കഴിവ് മുഴുവന്‍ പുറത്തെടുക്കാനും ക്യാപ്റ്റന് കഴിയുന്നില്ലെന്നാണ് ഗാവസ്കര്‍ പറയുന്നത്. മുന്‍ നിര തകരുമ്പോള്‍ വാലറ്റം രക്ഷകരാകുന്നില്ല, സഹതാരങ്ങളുെട കഴിവ് പ്രയോജനപ്പെടുത്തുന്നതില്‍ കോഹ്‌ലിക്ക് പിഴവ് പറ്റുന്നുവെന്നാണ് ഗാവസ്ക്കര്‍ പറഞ്ഞുവയ്ക്കുന്നത്.
ഒപ്പം ബോളര്‍മാരെ മാറിമാറി വിനിയോഗിക്കുന്നതിലും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ടീമിനെ തിരഞ്ഞെടുക്കുന്നതിലും കോഹ്്‌ലി പരാജയപ്പെടുന്നുവെന്നും മുന്‍ ക്യാപ്റ്റന്‍ പറയുന്നു. എന്നാല്‍ കോഹ്‌ലിക്ക് പകരം നയിക്കാന്‍ ആര്‍ക്ക് സാധിക്കും എന്ന് സാധിക്കും എന്ന് പറയുന്നില്ല, പക്ഷെ ധോണിയുടെ ശാന്തഭാവമോ തന്ത്രമോ കോഹ്‌ലിയില്‍ കാണുന്നില്ല എന്ന് പറഞ്ഞുവയ്ക്കുന്നു.
2014ല്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ 0–4ന് ടെസ്റ്റ് പരമ്പര തോറ്റപ്പോള്‍ ധോണിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിക്കാന്‍ ഗാവസ്കര്‍ മുതിര്‍ന്നില്ലെന്നത് ശ്രദ്ധേയം.
കോച്ച് ശാസ്ത്രിയെ പഴിക്കണ്ട
കോച്ചിന് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാനെ സാധിക്കു. അത് കളത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടത് കളിക്കാരാണ്. അക്കാര്യത്തില്‍ രവി ശാസ്ത്രിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.
ടീം മീറ്റിങ്ങില്‍ കളിക്കാരെ പ്രചോദിപ്പിക്കുന്ന വാക്കുകള്‍ ചൊരിയാനും സാധിക്കും പക്ഷെ അതില്‍ നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ട് കളിക്കേണ്ടതും മികവു കാട്ടേണ്ടതും കളിക്കാര്‍ മാത്രമാണെന്നാണ് ഗാവസ്ക്കറുടെ പക്ഷം.