കളിക്കളത്തിലെ മാന്ത്രികനായിരുന്നു ഷെയ്ൻ വോൺ. പന്ത് കൊണ്ട് ഇന്ദ്രജാലം തീർത്ത മാന്ത്രികൻ. നൂറ്റാണ്ടിലെ പന്തെന്ന് പറഞ്ഞാൽ ക്രിക്കറ്റ് പ്രേമികൾ ഓർത്തിരിക്കുന്നത് ഷെയ്ൻ വോണിന്റെ മാന്ത്രിക ബൗളിങ് പ്രകടനമായിരിക്കും. മൈക്ക് ഗാറ്റിങ്ങിനെതിരെ പുറത്തെടുത്ത മായാജാലം എന്താണ് സംഭവിച്ചതെന്ന് അറിയാതെ ബാറ്റ്സ്മാനും അമ്പയറും മുഖത്തോട് മുഖം നോക്കിയിരുന്ന ആ അപൂർവ്വ നിമിഷം. അങ്ങനെെയാരു നിമിഷം പിറന്നു കഴിഞ്ഞ ദിവസം ബാറ്റ്സ്മാനും അമ്പയറുമെല്ലാം മുഖത്തോടും മുഖം നോക്കി നിന്നു പോയ അത്യപൂർവ്വ നിമിഷം. ഷെയ്ൻവോണിന്റേത് നൂറ്റാണ്ടിലെ മികച്ച പന്താണെങ്കിൽ ഇന്നലെ പിറന്നത് നൂറ്റാണ്ടിലെ ഏറ്റവും മോശം പന്താണെന്ന് മാത്രം.
ബംഗ്ലാദേശ്– വെസ്റ്റിൻഡീസ് പോരാട്ടമായിരുന്നു നൂറ്റാണ്ടിലെ ഏറ്റവും മോശം പന്തിന് സാക്ഷ്യം വഹിച്ചത്. പന്തെറിഞ്ഞത് വെസ്റ്റിന്‍ഡീസ് ബൗളര്‍ ഷെല്‍ഡന്‍ കോട്ട്രല്‍. ബംഗ്ലാദേശ് ബാറ്റിംഗിലെ ആദ്യ ഓവറിലെ നാലാമത്തെ പന്ത്. ബാറ്റ്സ്മാന് നേരെയെറിഞ്ഞ പന്ത് ലക്ഷ്യബോധമില്ലാതെ പറന്നു ചെന്നെത്തിയത് സ്ലിപ്പിലെ ഫീല്‍ഡറുടെ അടുത്തേക്ക്.
ബാറ്റ്സ്മാനും കാണികളും അമ്പയറും ഒന്നടങ്കം അമ്പരന്നു. എന്ത് ചെയ്യണമെന്ന് അമ്പയർ ഒരു നിമിഷം ആലോചിച്ചു. പിന്നെ നോ ബോൾ വിളിച്ചു. ബംഗ്ലാദേശിന് ഫ്രീഹിറ്റും ലഭിച്ചു. മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചു.പരമ്പര ബംഗ്ലാദേശ് 2-1ന് സ്വന്തമാക്കിയിരുന്നു. ആദ്യ കളിയില്‍ ബംഗ്ലാദേശും രണ്ടാമത്തെ കളിയില്‍ വിന്‍ഡിസും വിജയിച്ചു. മൂന്നാമത്തെ മത്സരത്തിലും ബ്ലംഗ്ലാദേശ് ജയിച്ചു കയറി.