ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൂടുവിട്ടതോടെ റയല്‍ മഡ്രിഡിന്റെ മാത്രമല്ല, ലാ ലിഗയുടെ തന്നെ താളംതെറ്റുന്ന മട്ടാണ്. സൂപ്പര്‍ താരങ്ങളെത്തിയില്ലെങ്കില്‍ ക്ലബ്ബിന്റെയും ലീഗിന്റെയും ഗ്ലാമര്‍ കുറയും. ഈ സാഹചര്യത്തിലാണ് മുന്നേറ്റ നിരയിലേക്ക് ബെല്‍ജിയത്തിന്റെ ഏഡന്‍ ഹസാര്‍ഡിനെയും അര്‍ജന്റീനയുടെ പൗലോ ഡിബാലയെയും ബര്‍ണേബ്യൂവില്‍ എത്തിക്കാന്‍ റയല്‍ മഡ്രിഡ് ശ്രമിക്കുന്നത്. റൊണാള്‍ഡോ യുവന്റസിലെത്തിയതോടെ യുവന്റസില്‍ ഡിബാലയുടെ ഭാവി എങ്ങനെയെന്ന ആശങ്ക മുതലാക്കാമെന്നാണ് റയലിന്റെ കണക്കുകൂട്ടല്‍. ലോകകപ്പില്‍ ബെല്‍ജിയത്തിന്റെ ചരിത്രക്കുതിപ്പിന് നേതൃത്വം വഹിച്ച ഹസാര്‍ഡിനെ ചെല്‍സിയില്‍ നിന്ന് അടര്‍ത്തിയെടുക്കാനും റയല്‍ ശ്രമിക്കുന്നുണ്ട്. റൊണാള്‍ഡോയ്ക്കൊപ്പം റയലിന്റെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച 33 കാരനായ കരിം ബെന്‍സേമയുടെയും 29കാരനായ ഗരത്ത് ബെയ്‌ലിന്റെയും ഭാവി തുലാസിലാണ്.
റൊണാള്‍ഡോയ്ക്ക് പകരമാര്?
ഇടങ്കാലന്‍ ഷോട്ടുകള്‍, ഹെഡറുകള്‍, ദ്രുതചലനങ്ങള്‍, വേഗം, കരുത്തുറ്റ ശരീരം, ശക്തവും കൃത്യതയും ഉള്ള ഷോട്ടുകള്‍ ഇതെല്ലാം ചേര്‍ന്നാല്‍ തെളിയുന്ന പേരാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പകരക്കാരനെ കണ്ടെത്തുമ്പോള്‍ ഇതിനെല്ലാം ഉത്തരം ലഭിക്കണം. അല്ലെങ്കില്‍ ലാ ലിഗയില്‍ താളം തെറ്റും. ബദ്ധവൈരികളായ ബാര്‍സിലോനയില്‍ ലിയോണല്‍ മെസി നില്‍ക്കുന്നതിനാല്‍ അതിനൊപ്പം പിടിക്കാനുള്ള ആളുവേണം. 2012മുതല്‍ ചെല്‍സിക്കായി കഠിനാധ്വാനം ചെയ്യുന്ന ലോകകപ്പില്‍ ബെല്‍ജിയത്തെ മൂന്നാംസ്ഥാനത്ത് എത്തിച്ച എഡന്‍ ഹസാര്‍ഡിനെ നോട്ടമിട്ടതും അതുകൊണ്ടുതന്നെ. 27കാരനായ ഹസാര്‍ഡ് വിങ്ങറായിട്ടും പ്ലേമേക്കറായിട്ടും മികച്ച പ്രകടനമാണ് നടത്തുന്നത്. ഇരുകാലുകളും ഉപയോഗിച്ച് കളിക്കുന്ന ഹസാര്‍ഡിന്റെ പാസുകളും ആസൂത്രണവും ഭാവനസമ്പന്നവും കൃത്യതയുള്ളതുമാണ്.
ഇരുപാദങ്ങളും കരുത്തുറ്റത്, വേഗത്തിലും പന്ത് വരുതിയിലാക്കി മുന്നേറാനും ഡ്രിബിള്‍ ചെയ്ത് മുന്നേറാനും മിടുക്കന്‍. പ്രത്യാക്രമണത്തില്‍ പുലിയുടെ വേഗം, മികച്ച ഫിനിഷിങ്. ചെല്‍സിക്കായി 208മല്‍സരങ്ങളില്‍ 69ഗോളടിച്ച ഹസാര്‍ഡ് കളത്തില്‍ സ്ഥിരതയും വിശ്വസ്തയും പുലര്‍ത്തുന്നു. ഹസാര്‍ഡിനെ കിട്ടിയില്ലെങ്കില്‍ യുവന്റസിന്റെ യുവതാരം പൗലോ ഡിബാലയെ റയലിലെത്തിക്കാനും നീക്കമുണ്ട്. 24കാരനായ ഡിബാല 2015മുതല്‍ യുവന്റസിനായി ബൂട്ടുകെട്ടുന്നു. 98മല്‍സരങ്ങളില്‍ നിന്ന് 52ഗോള്‍ നേടി. വേഗവും സാങ്കേതികത്തികവും ശരീര നിയന്ത്രണവും തന്ത്രപരമായ നീക്കങ്ങളും ഡിബാലയെ ഹസാര്‍ഡിനെക്കാള്‍ അപകടകാരിയാക്കുന്നു. സ്ട്രൈക്കറായും അറ്റാക്കിങ് മിഡ്ഫീല്‍ഡറായും ഡിബാലയെ ഉപയോഗിക്കാം. അതിനാല്‍ ഹസാര്‍ഡിെന മറികടന്ന് ഡിബാല റയിലിലേക്ക് ഗോളടിച്ചേക്കാം. ഒരുപക്ഷെ ഇവര്‍ രണ്ടുപേരും റയലിലെത്തിയാലും അത്ഭുതപ്പെടാനില്ല.
ബെന്‍സേമയും ബെയ്‌ലും പുറത്ത്?
റൊണാള്‍ഡോ പോയതോടെ അടിമുടി അഴിച്ചുപണിക്ക് ഒരുങ്ങുന്ന റയലിന് 33കാരാനയ കരിം ബെന്‍സേമ ഒരു ഭാരമാണ്. അത് തിരിച്ചറിഞ്ഞ ഈ ഫ്രഞ്ച് താരം ഇതിനകം വിവിധ ക്ലബ്ബുകളുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. റൊണാള്‍ഡോയെപ്പോലെ ഇറ്റാലിയന്‍ ലീഗിലേക്കാണ് ബെന്‍സേമയും ഉറ്റുനോക്കുന്നത്. നാപ്പോളിയുമായി ഏകദേശ ധാരണയിലെത്തിയെന്നാണ് അറിയുന്നത്. 29കാരനായ ഗരത്ത് ബെയ്‌ലിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടമിടുന്നുണ്ട്. മറിച്ചൊന്നും സംഭവിച്ചില്ലെങ്കില്‍ വെയ്്ല്‍സുകാരന്‍ ബെയ്‌ൽ ചെങ്കുപ്പായത്തിലിറങ്ങുമെന്നാണ് സൂചന.