മധ്യനിരയുടെ കരുത്തിലാണ് ക്രൊയേഷ്യ ലോകകപ്പിന്റെ ഫൈനല്‍ വരെയെത്തിയത്. റാക്കിറ്റിച്ച് – മോഡ്രിച്ച് സഖ്യത്തെ കേന്ദ്രീകരിച്ചാണ് പരിശീലകന്‍ ഡാലിച്ചിന്റെ തന്ത്രങ്ങള്‍. ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡിനെ നിയന്ത്രിക്കാനായില്ലെങ്കില്‍ ഫ്രാന്‍സിന്റെ രണ്ടാം ലോകകിരീടം എന്ന സ്വപ്നം വെറുതെയാകും. അഞ്ച് മധ്യനിരക്കാരെ അണിനിരത്തിയാണ് ക്രൊയേഷ്യ ഈ ലോകകപ്പിന്റെ ഫൈനല്‍ വരെയെത്തിയത്. ആരും കൊതിക്കുന്ന മധ്യനിര. അതാണ് ക്രൊയേഷ്യന്‍ ടീമിന്റെ ഹൈലൈറ്റ്. ലാലിഗയില്‍ പരസ്പരം പോരടിക്കുന്നവരാണ് റാക്കിറ്റിച്ചും മോഡ്രിച്ചും..
റയലിന്റെ ലൂക്കാ മോഡ്രിച്ചിന് എതിരാളിയാണ് ബാര്‍സയുടെ ഇവാന്‍ റാക്കിറ്റിച്ച്. ഒരേ നാട്ടുകാരെങ്കിലും ക്ലബ് തലത്തിലെ വൈരം ഒരുതരത്തില്‍ ഗുണം ചെയ്യും.. പരസ്പരമറിയാം കുറവുകളും മേന്‍മയും.. ഈ തിരിച്ചറിവിനെ ആയുധമാക്കുകയായിരുന്നു കോച്ച് ഡാലിച്ച്.. മോഡ്രിച്ചിനെ അറ്റാക്കിങ് മിഡ് ഫീല്‍ഡറായി കളിപ്പിച്ച് റാക്കിറ്റിച്ചിന് പന്തെത്തിക്കാനുള്ള ചുമതല നല്‍കി ടീം ഫോര്‍മേഷനൊരുക്കി. ഈ രണ്ട് പേര്‍ക്കൊപ്പം വലതു വിങ്ങില്‍ റെബിച്ചും ഇടതുപാര്‍ശ്വത്തില്‍ പെരിസിച്ചിനെയും അണിനിരത്തിയ ഡാലിച്ച്, മധ്യനിരയില്‍ ബോറോസോവിച്ചിനെയും അണിചേര്‍ത്തു.. ചോരത്തിളപ്പില്‍ റിസ്ക് എടുക്കുന്ന റെബിച്ചിന്റെ പല നീക്കങ്ങളും ടീമിന് ബോണസായി.. അര്‍ജന്റീനയ്ക്കെതിരെയാണ് മധ്യനിര മികവിന്റെ പാരമ്യത്തിലെത്തിയത്. ടൂര്‍ണമെന്റ് ഫേവറൈറ്റുകളായ ഇംഗ്ലണ്ടിനെതിരെ സെമിയിലും ക്രൊയേഷ്യന്‍ മധ്യനിര അത്യധ്വാനം ചെയ്തു.. ക്രൊയേഷ്യന്‍ മധ്യനിരയുടെ മികവ് ഇംഗ്ലീഷ് പ്രതിരോധത്തെ വിറപ്പിച്ചു കൊണ്ടേയിരുന്നു.. ഒരു ഗോള്‍ വഴങ്ങിയ ശേഷം രണ്ട് ഗോളടിച്ച് തിരിച്ചെത്തി.ഉല്‍സാഹവും അത്യധ്വാനവും സമം ചേരുന്നതാണ് ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡ്.. ഗോളടിപ്പിക്കാനും ഗോളടിക്കാനും കരുത്തുള്ള മധ്യനിരയ്ക്കായി പുതിയ തന്ത്രങ്ങള്‍ മെനയേണ്ടി വരും ദെഷാംസിന്.