തോക്കിൽ നിന്നും വെടിയുണ്ടകൾ വർഷിക്കുന്നതു പോലെയായിരുന്നു ഷെയ്ൻ വാട്സന്റെ ബാറ്റിൽ നിന്നും റൺസ് പ്രവഹിച്ചത്. പന്ത് തുടരെ വേലിക്കെട്ട് കടക്കുന്ന കാഴ്ച കണ്ട് വാങ്കഡെ സ്റ്റേഡിയം കോരിത്തരിച്ചു. 57 പന്തുകളിൽ നിന്നും 11 ഫോറും എട്ടു സിക്സും അടക്കം 117 റൺസെടുത്ത വാട്സന്റെ സെഞ്ചുറിയുടെ മികവിലാണ് ചെന്നൈ സൂപ്പർ കിങ്സ് കപ്പുയർത്തിയത്.
പരിശീലകനായ സ്റ്റീഫൻ ഫ്ളെമിങ്ങിന്റേയും നായകൻ എം.എസ്. ധോണിയുടേയും പിന്തുണയാണ് മികച്ച പ്രകടനത്തിനു തന്നെ സഹായിച്ചതെന്നു വാട്സൻ പറഞ്ഞു. അവർ രണ്ടു പേരും ഏറെ പ്രോത്സാഹിപ്പിച്ചു. നിർണായക മത്സരത്തിൽ മികച്ച പ്രകടനം അവരുടെ മുന്നിൽ കാഴ്ചവയ്ക്കാനായതിൽ സന്തോഷമുണ്ട്. തുടക്കം അൽപം പതുക്കെയായിരുന്നു. എങ്കിലും ക്രമേണ താളം കണ്ടെത്തി. ഏറെ പ്രത്യേക നിറഞ്ഞ സീസണായിരുന്നു ഇത്. ചെന്നൈ ടീം എന്തു മാത്രം പ്രിയപ്പെട്ടതാണെന്നു പറഞ്ഞറിയിക്കാനാവില്ല.
എതിർ ടീമിലെ ബൗളർമാരുടെ പ്രകടനത്തെക്കുറിച്ച് പറയാനും വാട്സൺ മറന്നില്ല. ഭുവനേശ്വർ കുമാർ നന്നായി പന്തെറിഞ്ഞു. എന്നാൽ വിദഗ്ധമായി നേരിടാൻ കഴിഞ്ഞു. നാലു മാസം പൂർണവിശ്രമമായിരിക്കുമെന്നും താരം പറഞ്ഞു.