ഐപിഎല്ലിൽ അവസാന ഓവറിൽ ബ്രാവോയെ പഞ്ഞിക്കിട്ട് ഡെല്‍ഹിയുടെ ചുണക്കുട്ടികൾ. നാലോവറില്‍ 52 റണ്‍സാണ് ബ്രാവോ വിട്ടുനൽകിയത്. അവസാന ഓവറില്‍ അളിക്കത്തിയ വിജയ് ശങ്കറും ഹര്‍ഷല്‍ പട്ടേലുമാണ് ഡല്‍ഹിയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.
ആദ്യ പന്ത് തന്നെ സിക്‌സിന് പറത്തി ഹല്‍ഷല്‍ പട്ടേല്‍ റണ്‍വേട്ടയ്ക്ക് തുടക്കമിടുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ സിംഗിളെടുത്ത് വിജയ് ശങ്കറിന് സ്‌ട്രൈക്ക് മാറി. മൂന്നാം പന്തില്‍ വിജയ് ശങ്കറും സിക്‌സര്‍ പറത്തിയതോടെ മൂന്ന് പന്തില്‍ നിന്ന് ബ്രാവോ വിട്ടുകൊടുത്തത് 13 റണ്‍സ്.
നാലാം പന്തില്‍ സിംഗിളെടുത്ത് വിജയ് ശങ്കര്‍, ഹര്‍ഷല്‍ പട്ടേലിന് സ്‌ട്രൈക്ക് മാറി. തൊട്ടടുത്ത അവസാന രണ്ട് പന്തിലും ബ്രാവോയെ തുടര്‍ച്ചയായി സിക്‌സര്‍ പായിച്ച് ഹര്‍ഷല്‍ പട്ടേല്‍ ബ്രാവേയ്ക്ക് മറക്കാന്‍ സാധിക്കാത്ത ദുസ്വപ്‌നമായി. 26 റണ്‍സാണ് ഈ ഓവറില്‍ ഡല്‍ഹി നേടിയത്. 16 ബോളില്‍ നാല് സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയില്‍ ഹര്‍ഷല്‍ പട്ടേല്‍ 36 റണ്‍സ് നേടി. 28 ബോളില്‍ 36 റണ്‍സുമായി വിജയ് ശങ്കറും തിളങ്ങി.
163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 50 റണ്‍സെടുത്ത ഓപ്പണര്‍ അമ്പാട്ടി റായിഡുവിന് ശേഷം ചെന്നൈ ബാറ്റ്സ്മാന്‍മാര്‍ പതറിയതോടെ ഡെയര്‍ഡെവിള്‍സ് പിടിമുറുക്കി. ഡല്‍ഹിക്കു വേണ്ടി ട്രെന്റ് ബോള്‍ട്ടും അമിത് മിശ്രയും 2 വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 5 വിക്കറ്റ് നഷ്ടത്തിലാണ് 62 റണ്‍സെടുത്തത്. 38 റണ്‍സെടുത്ത റിഷഭ് പന്താണ് ടോപ്സ്കോറര്‍. 36 റണ്‍സെടുത്ത വിജയ് ശങ്കര്‍ അവസാന ഓവറുകളില്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ഡല്‍ഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ശ്രേയസ് അയ്യര്‍ 19 റണ്‍സെടുത്ത് പുറത്തായി. 14 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ലുങ്കി എന്‍ഗിഡിയാണ് ചെന്നൈ ബോളര്‍മാരില്‍ തിളങ്ങിയത്.
.