റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ബാഴ്സലോന താരം ലയണല്‍ മെസ്സിയെയും ആർസനലിലെത്തിക്കാന്‍ കഴിയാത്തതിലെ നിരാശ പങ്കുവെച്ച് ടീം വിടുന്ന പരിശീലകന്‍ ആർസീൻ വെംഗര്‍. കരിയറിലെ ഏറ്റവും വലിയ നിരാശയാണതെന്നാണ് വെംഗർ പറയുന്നത്.
സെസ്ക് ഫാബ്രിഗാസ്, മെസ്യൂട്ട് ഓസില്‍, തിയറി ഒൻറി തുടങ്ങിയ വമ്പന്മാരെ ആർസനലിലെത്തിച്ചത് വെംഗറാണ്. 2003ല്‍ റൊണാള്‍ഡോയെയും മെസ്സിയെയും ക്ലബ്ബിലെത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റൊണാള്‍ഡോയെ വന്‍തുകക്ക് ക്ലബ്ബിലെത്തിച്ചു.
''റൊണാള്‍ഡോയും ഞാനും അടുത്ത സുഹൃത്തുക്കളായിരുന്നു. സ്പോര്‍ട്ടിങ് ലിസ്ബണിനൊപ്പമായിരുന്ന റൊണാള്‍ഡോയെ ടീമിലെത്തിക്കാന്‍ യുണൈറ്റഡും ശ്രമിക്കുന്നുണ്ടായിരുന്നു. യുണൈറ്റഡ്–സ്പോര്‍ട്ടിങ് മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത റൊണാള്‍ഡോയെ യുണൈറ്റഡ് ടീമിലെത്തിച്ചു. 12 മില്ല്യണായിരുന്നു ട്രാന്‍സ്ഫര്‍ തുക. അത്രയും വലിയ തുക അന്ന് ആർസനലിന് താങ്ങാനാകില്ലായിരുന്നു'', വെംഗര്‍ പറയുന്നു.
റൊണാള്‍ഡോ ടീമിലെത്തിയിരുന്നെങ്കില്‍ ആർസനലിന്‍റെയും തന്‍റെയും ചരിത്രം മറ്റൊന്നായേനെ എന്നും വെംഗര്‍ പറഞ്ഞു. ''സെസ്ക് ഫാബ്രിഗാസിനൊപ്പം പരിഗണനയിലുണ്ടായിരുന്ന താരങ്ങളാണ് മെസ്സിയും ജെറാര്‍ഡ് പിക്വെയും. മൂന്നുപേരെയും ഒരുമിച്ച് സ്വന്തമാക്കാനാണ് ആഗ്രഹിച്ചത്. എന്നാലത് നടന്നില്ല. ബാഴ്സയില്‍ നിന്ന് മെസ്സിയെ ആർസനലിലെത്തിക്കുക എളുപ്പമല്ലായിരുന്നു''.
22 വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് വെംഗർ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആർസനലിന്‍റെ പരിശീലകസ്ഥാനം ഒഴിയുന്നത്.