ഐപിഎൽ പതിനൊന്നാം സീസണിലെ ഏറ്റവും മികച്ച രംഗത്തിനാണ് ഇന്നലെ ഡൽഹി– ബാംഗ്ലൂർ മത്സരം സാക്ഷ്യം വഹിച്ചത്. ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലിയെ ബൗണ്ടറി ലൈനരികില്‍ നിന്ന് മനോഹരമായി ഒറ്റക്കൈയ്യില്‍ പിടികൂടിയ ബോള്‍ട്ട് ഒറ്റ മത്സരത്തോടെ താരമായി. ഇത്തരമൊരു ക്യാച്ചിലൂടെ പുറത്തായതിൽ വിഷമം തോന്നുന്നില്ലെന്നും വിക്കറ്റിന്റെ മുഴുവന്‍ ക്രെഡിറ്റും ബോള്‍ട്ടിനാണെന്നും തുറന്നു പറഞ്ഞ് സാക്ഷാൽ കോഹ്‌ലി തന്നെ രംഗത്തെത്തുകയും ചെയ്തു.
ബാംഗ്ലൂര്‍ ഇന്നിങ്‌സിന്റെ 11 ാം ഓവറിലായിരുന്നു കാണികളെയും താരങ്ങളെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ ബോള്‍ട്ടിന്റെ പ്രകടനം. ഹര്‍ഷല്‍ പട്ടേലിന്റെ ബോള്‍ കോഹ്‌ലി ഉയര്‍ത്തിയടിച്ചപ്പോള്‍ സിക്സറെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ഡല്‍ഹിയുടെ കിവീസ് താരം ട്രെന്റ് ബോള്‍ട്ട് എല്ലാവരെയും ഞെട്ടിച്ചു.എന്നാല്‍ ബൗണ്ടറി ലൈനിന്റെ അരികില്‍ നിന്ന് ഉയര്‍ന്നു ചാടി ഒറ്റക്കൈയ്യില്‍ പന്ത് പിടിയിലൊതുക്കുകയായിരുന്നു ബോള്‍ട്ട്. ക്യാച്ചെടുത്ത് ലൈനിനരികിലേക്ക് വീണ താരം ശരീരം ബൗണ്ടറി ലൈനില്‍ ടച്ച് ചെയ്യാതിരിക്കാന്‍ ശരീരം ബാലന്‍സ് ചെയ്ത് നിര്‍ത്തുകയും ചെയ്തു.
ഞാന്‍ കണ്ടില്‍ വച്ചേറ്റവും മികച്ച ക്യാച്ചെന്നാണ് മല്‍സരത്തിനു പിന്നാലെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ പറഞ്ഞത്.‘ഇതൊരിക്കലും വിശ്വസിക്കാനാവില്ല. കാരണം ലെഫ്റ്റ് ഹാന്‍ഡറായ ബോള്‍ട്ട് റൈറ്റ് ഹാന്‍ഡിലാണ് ക്യാച്ചെടുത്തത്. ഇത് അത്ര എളുപ്പമല്ല’, ഗംഭീര്‍ പറഞ്ഞു. ക്യാച്ചിനു പിന്നാലെ ബോള്‍ട്ടിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫും രംഗത്തെത്തിയിരുന്നു.