സ്വന്തം ബാറ്റിൽ വിസ്മയം തീർത്ത് പഞ്ചാബ് കിങ്സ് ഇലവൻ താരം ക്രിസ്ഗെയിൽ ക്രീസിൽ താണ്ഡവമാടിയപ്പോൾ ഐപിഎൽ 11 ാം സീസണിലെ കാണികളുടെ മനസും നിറഞ്ഞു. ഇതിനിടയിൽ ശ്രദ്ധേയമായത് സഹതാരം യുവ്‌രാജ് സിംഗിന്‍റെ പ്രതികരണമായിരുന്നു. ഗെയിലിന്റെ സെഞ്ചുറി കണ്ട് ആവേശഭരിതനായി ബാറ്റ് കറക്കുന്ന ആക്ഷനില്‍ ആഹ്ലാദനൃത്തമാടുകയായിരുന്നു വേദിയിലിരുന്ന് യുവി.
ഐപിഎൽ താരലേലത്തിൽ ഏറ്റവും പിന്നിൽ നിന്ന താരമായിരുന്നു ക്രിസ് ഗെയിൽ. ലേലത്തില്‍ വിറ്റുപോകാതിരുന്ന ഗെയിലിനെ അവസാന നിമിഷം അടിസ്ഥാന വിലയായ രണ്ടുകോടിക്ക് പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ സീസണിലെ ടീമായ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ഗെയ്‌ലിനെ കൈയൊഴിഞ്ഞതോടെയാണ് ബോളിവുഡ് താരം പ്രിതി സിന്റയുടെ ഉടമസ്ഥതയിലുള്ള കിങ്‌സ് ഇലവൻ പഞ്ചാബ് ഗെയിലിന്റെ രക്ഷയ്ക്കെത്തിയത്.
എന്നാൽ തന്നെ തഴഞ്ഞവരോടുള്ള പ്രതികരാമായിരുന്നു ഇന്നലെ ഗെയിൽ ക്രീസിൽ നിറഞ്ഞാടി തീർത്തത്. ഐപിഎല്‍ പതിനൊന്നാം സീസണിലെ ആദ്യസെഞ്ചുറിയുമായി മൊഹാലിയില്‍ ശരിക്കും ഗെയിലാട്ടം അരങ്ങേറുകയായിരുന്നു. 58 പന്തില്‍ നിന്നാണ് ക്രിസ് ഗെയില്‍ ഐപിഎല്ലിലെ ആറാം സെഞ്ചുറി കുറിച്ചത്.
പതുക്കെ ബാറ്റിങ് തുടങ്ങിയ ഗെയ്ല്‍ പിന്നീട് കത്തിക്കയറുകയായിരുന്നു. 58 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ വിന്‍ഡീസ് താരം റാഷിദ് ഖാനെറിഞ്ഞ 14-ാം ഓവറില് തുടര്‍ച്ചയായി നാല് സിക്‌സാണ് അടിച്ചെടുത്തത്. ഒടുവില്‍ 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ക്രീസിലുണ്ടായിരുന്ന ഗെയ്ല്‍ 104 റണ്‍സാണ് സ്വന്തം അക്കൗണ്ടിൽ വാരിക്കൂട്ടിയത്. മകൾക്കായിരുന്നു തന്റെ നേട്ടം ഗെയിൽ സമർപ്പിച്ചത്. 63 പന്തില്‍ 11 സിക്‌സിന്റെയും ഒരു ഫോറിന്റേയും അകമ്പടിയോടെയായിരുന്നു ഇത്.