സഞ്ജു സാംസണ്‍ ഒറ്റരാത്രിയുടെ താരമാണ്. വാര്‍ത്തകളിലും വാഴ്ത്തലുകളിലും ഇല്ലാത്ത നേരത്ത് പിറന്ന അത്യുഗ്രന്‍ ഇന്നിങ്സ്. അന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മല്‍സരത്തില്‍ 45 പന്തില്‍ നിന്ന് പത്ത് സിക്സറുകളുടെ അകമ്പടിയോടെ 92 റണ്‍സ്. ഇപ്പോള്‍ ലോകതാരങ്ങളെല്ലാം ഈ കുഞ്ഞുപയ്യനെ വാഴ്ത്തുകയാണ്. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം എ.ബി.ഡി വില്ലിയേഴ്‌സ് സഞ്ജുവിന്റെ മിന്നും പ്രകടനത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നു. ആ കളിയില്‍ എതിരാളിയായിരുന്ന ഡിവില്ലിയേഴ്സ് വാക്കുകളില്‍ പക്ഷേ പിശുക്ക് കാട്ടിയിട്ടില്ല.
ഏറെ സ്‌പെഷ്യലായ ഇന്നിംഗ്‌സായിരുന്നു അവന്‍റേത്. കുറച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പാണ് സഞ്ജുവുമായി ഇ-മെയിലില്‍ ബന്ധപ്പെടാന്‍ തുടങ്ങിയത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉദിച്ചുവരുന്ന ഈ പ്രതിഭയെ കണ്ട് അതിശയിച്ചു നില്‍ക്കുകയാണ് ഇന്ന് ഞാന്‍. അവന്‍ എത്ര ദൂരം കളിയില്‍ പിന്നിടും? എന്‍റെ വാക്ക് നിങ്ങള്‍ വിശ്വസിക്കൂ… അദ്ദേഹത്തിന്റെ കഴിവിന് പരിധികളില്ല.’
വിഷുദിനത്തിൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ സിക്സർ വെടിക്കെട്ടുമായാണ് സഞ്ജു സാംസൺ തിളങ്ങിയത്. ബെംഗ്ളൂരു ബോളർമാർ എല്ലാവരും മാറിമാറി സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. പുറത്താവാതെ 45 പന്തിൽ 92 റൺസാണ് സഞ്ജു അടിച്ചെടുത്തത്. 204 ശരാശരിയിൽ പത്ത് സിക്സും രണ്ട് ഫോറും അടങ്ങുന്ന സഞ്ജുവിന്റെ ബാറ്റിങ് ആരാധകർക്ക് വിസ്മയക്കാഴ്ചയായി.
ഓപ്പണർമാരായ രഹാനെയും ഷോർട്ടും പുറത്തായ ശേഷം മൂന്നാം വിക്കറ്റിലായിരുന്നു രാജസ്ഥാൻ ഇന്നിങ്സിന്റെ ഗതി നിർണയിച്ച സഞ്ജു സാംസൺ–ബെൻ സ്റ്റോക്സ് കൂട്ടുകെട്ട്. മൂന്നാം വിക്കറ്റിൽ തകർത്തടിച്ച ഇരുവരും രാജസ്ഥാൻ സ്കോറിലേക്ക് കൂട്ടിച്ചേർത്തത് 49 റൺസ്. ടീം ടോട്ടൽ 100 കടന്നതിനു പിന്നാലെ സ്റ്റോക്സ് മടങ്ങി. 21 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 27 റൺസെടുത്ത സ്റ്റോക്സിനെയും ചാഹൽ മടക്കി.
കൂട്ടായി ജോസ് ബട്‌ലർ എത്തിയതോടെ സഞ്ജു കൂടുതൽ ആക്രമണകാരിയായി. തുടർച്ചയായി സിക്സുകൾ കണ്ടെത്തിയ സഞ്ജു രാജസ്ഥാന്റെ സ്കോർ അതിവേഗം ഉയർത്തി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 73 റൺസ്. ബട്‌ലർ 14 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 23 റൺസെടുത്തു.
ബട്‌ലർ പുറത്തായ ശേഷമെത്തിയ രാഹുൽ ത്രിപാഠിയെ കൂട്ടുപിടിച്ചാണ് സഞ്ജു രാജസ്ഥാൻ സ്കോർ 200 കടത്തിയത്. 10 പന്തുകൾ മാത്രം നേരിട്ട ഈ കൂട്ടുകെട്ട് രാജസ്ഥാൻ സ്കോറിലേക്ക് സംഭാവന ചെയ്തത് 42 റൺസ്! ത്രിപാഠി അഞ്ചു പന്തിൽ ഒരു ബൗണ്ടറിയും സിക്സും സഹിതം 14 റൺസുമായി പുറത്താകാതെ നിന്നു. ആർസിബി നായകൻ വിരാട് കോഹ്ലിയെ സാക്ഷിയാക്കിയാണ് സഞ്ജു ചിന്നസ്വാമിയിൽ സിക്സർ മഴപെയ്യിച്ചത്. അവസാന അഞ്ച് ഓവറിൽ രാജസ്ഥാൻ അടിച്ചുകൂട്ടിയത് 17.6 ശരാശരിയിൽ 88 റൺസാണ്. ഇതിൽ ഭൂരിഭാഗവും സഞ്ജുവിന്റെ സംഭാവനയാണ്.
സ്റ്റേഡിയം താണ്ടുന്ന ‘സിക്സറി’ന് 8 റണ്‍സ്..! ധോണിയുടെ തമാശ കാര്യമാകുമോ? ആകാംക്ഷയേറുന്നു