പുതിയ മാർക്കറ്റിങ് ജനറൽ മാനേജറുടെ നിയമനത്തെ ചൊല്ലി ബിസിസിഐയിൽ കലാപം. മുൻ മാധ്യമപ്രവർത്തക പ്രിയ ഗുപ്തയെ മാർക്കറ്റിങ്ങിന്റെ ചുമലതയുളള ജനറൽ മാനേജരായി നിയമിച്ചതോടെയാണ് വിവാദം കത്തിയത്. പ്രിയയുടെ നിയമനത്തെ ചോദ്യം ചെയ്ത് ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി രംഗത്തെത്തിയതോടെ നിയമനം വൻ വിവാദമാകുകയും ചെയ്തു. നിയമന ഏജന്‍സിയായ കോണ്‍ ഫെറിയാണ് പ്രിയയെ നിയമിക്കാൻ ശുപാർശ നൽകിയത്. പ്രിയയുടെ നിയമനത്തെ ചോദ്യം ചെയ്ത് ചൗധരി ബോര്‍ഡ് സി.ഇ.ഒ രാഹുല്‍ ജോഹരിക്ക് ഇ-മെയില്‍ അയക്കുകയും ചെയ്തു.
ടൈംസ് ഓഫ് ഇന്ത്യയിൽ മാധ്യമപ്രവർത്തകയായി ജോലി ചെയ്യുമ്പോൾ പ്രസിദ്ധീകരിച്ച ചിത്രവും വിവാദമായപ്പോൾ എഴുതിയ വിശദീകരണ കുറിപ്പുമാണ് പ്രിയയെ തിരിഞ്ഞു കൊത്തിയത്. ‘ഓ മൈ ഗോഡ്, ദീപിക പദുക്കോണ്‍സ് ക്ലീവേജ് ഷോ..’ എന്ന പേരില്‍ ദീപികയുടെ ചിത്രങ്ങൾ ടൈംസ് ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തത് അന്ന് വൻ വിവാദമുണ്ടാക്കി. ഉറച്ചതായിരുന്നു ദീപികയുടെ മറുപടി. ‘ഞാനൊരു സ്ത്രീയാണ്. എനിക്ക് മുലകളുണ്ട്. മുലകൾക്കിടയിൽ വിടവുകളുമുണ്ട്. അതിൽ നിങ്ങൾക്കെന്താണ് പ്രശ്നം...’ എന്നായിരുന്നു ദീപിക നല്‍കിയ മറുപടി. ദീപികയുടെ പ്രതികരണത്തെ പിന്തുണച്ചത് ഷാരുഖും ഖാനും ആമിർ ഖാനും രംഗത്തെത്തിയതോടെ വിവാദം തീപിടിച്ചു.
ദീപികയുടെ പരാമർശത്തിനെതിരെ ശക്തമായി തിരിച്ചടിച്ച് പ്രിയ ഗുപ്ത ലേഖനം എഴുതി. ‘ദീപിക, ഇതൊരു കോംപ്ലിമെന്റാണ്, യു ലുക്ക് സോ ഗ്രേറ്റ്, ഇത് ഞങ്ങള്‍ എല്ലാവരെയും കാണിച്ചു എന്നേയുള്ളൂ. നിങ്ങൾ ശരീരം പരസ്യമായി പ്രദർശിപ്പിക്കുമ്പോൾ ആ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതാണോ തെറ്റ്. ആ ചിത്രം ഒളിക്യാമറ വെച്ച് ഷൂട്ട് ചെയ്തതോ വീട്ടിൽ അതിക്രമിച്ച് കയറി എടുത്തതോ അല്ല. ഒരു സ്ത്രീയുടെ യോനിയിലേക്കോ മുലക്കണ്ണിലേക്കോ ഞങ്ങള്‍ സൂം ചെയ്യാറില്ല. എന്നാല്‍, സ്‌ക്രീനിന് പുറത്ത്, നൃത്തവേദികളിലും മാഗസിന്‍ കവര്‍ ഫോട്ടോകളിലും പ്രൊമോഷന്‍ പരിപാടികളിലും നിങ്ങള്‍ നടത്തുന്ന മേനി പ്രദര്‍ശനത്തെക്കുറിച്ച് എന്തു പറയുന്നു. അവിടെ നിങ്ങള്‍ എന്ത് റോളാണ് ചെയ്യുന്നത്. എന്തിനാണ് ഈ ഇരട്ടത്താപ്പ്?’ പ്രിയ ലേഖനത്തിൽ ചോദിച്ചു. പണത്തിനു വേണ്ടി മേനിപ്രദർശനം നടത്തുകയും അഴിഞ്ഞാടുകയും ചെയ്യുന്നവൾ എന്ന പ്രയോഗമാണ് പ്രിയ ഗുപത്യ്ക്ക്് തരിച്ചടിയായത്. ചൗധരിയുടെ പരാതിയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് പ്രിയ പ്രതികരിച്ചു. ഇക്കാര്യത്തിൽ തനിക്ക് ഒന്നും പറയാനില്ലെന്നായിരുന്നു അവരുടെ മറുപടി. 1.65 കോടി രൂപ വാര്‍ഷിക ശമ്പളത്തിനാണ് പ്രിയ ബി.സി.സി.ഐ.യില്‍ നിയമിച്ചത്.