ഡ്രസിങ് റൂം അടിച്ചുതകർത്തത് മറ്റാരുമല്ല; പ്രതിക്കൂട്ടിൽ ബംഗ്ലാദേശ് നായകൻ

shakib-al-hasan
SHARE

നിദാഹാസ് ട്രോഫിയില്‍ ശ്രീലങ്കയും ബംഗ്ലാദേശും തമ്മില്‍ നടന്ന മത്സരം ഏറെ നാടകീയമായിരുന്നു. ക്രിക്കറ്റിനെ സ്നേഹിക്കുന്നവരെ മുറിപ്പെടുത്തിയാണ് ബംഗ്ലാദേശ് താരങ്ങൾ ഗ്രൗണ്ടിലും ഡ്രസിങ് റൂമിലും അഴിഞ്ഞാടിയത്.

നിർണായക നിമിഷത്തിൽ അമ്പയർമാരുടെ തെറ്റായ തീരുമാനത്തെ ചോദ്യം ചെയ്ത് തുടങ്ങിയ രംഗം വൻ സംഘർഷത്തിനു വഴിമാറുകയായിരുന്നു. ഇരുടീമിലെയും താരങ്ങൾ ഗ്രൗണ്ടിൽ ഏറ്റുമുട്ടി. പാതിക്ക് കളി അവസാനിക്കുമെന്ന തോന്നൽവരെയുണ്ടായി. മത്സരം ജയിച്ച് ഫൈനലിൽ കടന്ന ബംഗ്ലാദേശ് അക്ഷരാർത്ഥത്തിൽ അക്രമമാണ് അഴിച്ചു വിട്ടത്. ശ്രീലങ്കൻ ആരാധകരുടെ ഹൃദയം തകർക്കുന്നതായിരുന്നു ബംഗ്ലാദേശ് താരങ്ങളുടെ അഹങ്കാരവും അക്രമവും. 

bangladesh-dressing-room

ഗ്രൗണ്ടിലെ കലിപ്പിന്റെ പുറത്ത് ബംഗ്ലാദേശ് താരങ്ങള്‍ ഡ്രസിംഗ് റൂം അടിച്ചു തകര്‍ത്തതും വാര്‍ത്തയായിരുന്നു. ഡ്രസിങ് റൂം അടിച്ചുതകർത്ത താരത്തെ കണ്ടെത്താൻ മാച്ച് റഫറി ക്രിസ് ബ്രോഡ് ഗ്രൗണ്ട് സ്റ്റാഫിനു നിർദ്ദേശം നൽകിയിരുന്നു. സിസിടിവി പരിശോധിച്ച് ‘പ്രതിയെ’ കണ്ടെത്താനായിരുന്നു നിർദേശം. മൽസരം ജയിച്ച ആവേശത്തിൽ ബംഗ്ലദേശ് താരങ്ങളിൽ ആരോ ചെയ്തതാണെന്നായിരുന്നു അനുമാനം എങ്കിലും ആരെന്നു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ബംഗ്ലദേശ് ടീം നഷ്ടപരിഹാരം നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ തന്നെയാണ് ഡ്രസിംഗ് റൂമിന്റെ ചില്ലു വാതില്‍ തകര്‍ത്തത്. സംഭവസമയത്ത് അവിടെയുണ്ടായിരുന്ന കേറ്ററിംഗ് ജീവനക്കാര്‍ സംഭവത്തിന് ദൃക്സാക്ഷിയാണെന്നും ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരാതിയെ തുടർന്ന് മാച്ച റഫറിമാർ നടത്തിയ അന്വേഷണത്തിലും ഷാക്കിബ് പ്രതിക്കൂട്ടിലാണ്. 

bangladesh-players

അവസാന ഓവര്‍വരെ ആവേശം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ശ്രീലങ്കയെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് ടൂര്‍ണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചത്. . അവസാന ഓവറിൽ ബംഗ്ലദേശിന് വിജയത്തിലേക്ക് 12 റൺസ് വേണ്ടിയിരിക്കെ ഉഡാന തുടർച്ചയായി രണ്ടു ബൗൺസറുകളെറിഞ്ഞതാണ് ബംഗ്ലദേശിനെ ചൊടിപ്പിച്ചത്. രണ്ടാമത്തെ പന്ത് നോബോൾ വിളിക്കണമെന്ന ആവശ്യവുമായി മഹ്മൂദുല്ല അംപയർമാരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഇരുടീമിലെയും താരങ്ങൾ തമ്മിലും വാഗ്വാദമുണ്ടായി. ഇതിനിടെ മൽസരം അവസാനിപ്പിച്ചു മടങ്ങാൻ ബംഗ്ലദേശ് നായകൻ ഷക്കിബ് അൽ ഹസൻ താരങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ബംഗ്ലബാറ്റ്സ്മാൻമാർ ഗ്രൗണ്ട് വിടാൻ ഒരുങ്ങിയെങ്കിലും പരിശീലകനും അംപയർമാരും താരങ്ങളെ അനുനയിപ്പിക്കുകയായിരുന്നു. തുടർന്ന് ക്രീസിൽ തിരിച്ചെത്തിയ മഹ്മൂദുല്ല ഒരു ബൗണ്ടറിയും സിക്സും നേടി ഒരു പന്തു ശേഷിക്കെ ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു.

ഡ്രസ്സിംഗ് റൂമിന്റെ തകര്‍ന്ന ഭാഗം കാണുന്ന തരത്തില്‍ സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പുകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം മോശം പെരുമാറ്റത്തിന് ഷക്കീബ് അല്‍ ഹസനും, നൂറുല്‍ ഹസനും ഐസിസി മാച്ച് ഫീയുടെ 25 ശതമാനം പിഴയും രണ്ടുപേരുടേയും മേല്‍ ഒരു ഡി മെറിറ്റ് പോയന്റും ചുമത്തിയിരുന്നു. 

MORE IN SPORTS
SHOW MORE