കലിപ്പടക്കി; ധരംശാലയിലെ കണക്ക് മോഹാലിയിൽ രോഹിത് തീർത്തു

rohit-sharma
SHARE

ധരംശാലയിലെ മത്സരം ഇന്ത്യ എക്കാലവും മറക്കാൻ ആഗ്രഹിക്കുന്ന ഒന്നായിരുന്നു. കോഹ്‌ലിയില്ലാതെ ഇറങ്ങിയ ടീം ഇന്ത്യ കണക്കിന് കേട്ടു. ബാറ്റും കൊണ്ടും ബോൾ കൊണ്ടും ഒന്നും ചെയ്യാനാകാതെ തലതാഴ്ത്തി മടങ്ങിയ രോഹിതിന്റെ ടീം ഉയിർത്തെഴുന്നേൽക്കുകയായിരുന്നു മോഹാലിയിൽ. കലിപ്പടക്കി തിരിച്ചടിക്കാൻ നായകൻ തന്നെ മുന്നിട്ടിറിങ്ങിയപ്പോൾ ധരംശാലയിലെ മികവ് ഒരു അവസരത്തിലും പുറത്തെടുക്കാൻ ലങ്കയ്ക്ക് കഴിഞ്ഞതുമില്ല.

ധരംശാലയിലെ കുഞ്ഞൻ സ്കോറിന് മോഹാലിയിലെ കൂറ്റൻ സ്കോർ കൊണ്ട് തകർപ്പൻ മറുപടി.  രോഹിത് ശർമയുടെ ഡബിൾ സെഞ്ചുറിയും ശിഖർ ധവാന്റെയും ശ്രേയസ് അയ്യരുടെയും അർധസെഞ്ചുറികളാണ് ഇന്ത്യൻ ഇന്നിങ്സിന് മികച്ച അടിത്തറ നൽകിയത്. ധവാൻ(68), ശ്രേയസ് അയ്യർ(88) റൺസെടുത്തു. 151 പന്തിൽ നിന്നാണ് രോഹിത് ശർമയുടെ ഡബിൾ സെഞ്ചുറി. രോഹിത് പുറത്താവാതെ 153 പന്തിൽ 208 റൺസെടുത്തു. 12 സിക്സും 13 ഫോറും അടങ്ങുന്നതാണ് രോഹിതിന്റെ ഇരട്ട സെഞ്ചുറി. ഏകദിനത്തില്‍ രോഹിത് ഇരട്ടസെഞ്ചുറി നേടുന്നത് മൂന്നാം തവണയാണ്. ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ചുറി നേടുന്ന ആദ്യതാരമെന്ന നേട്ടവും രോഹിത് ശർമ സ്വന്തമാക്കി. ഇന്ത്യ നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 392 റൺസെടുത്തു. 

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ നിർണായകമായ രണ്ടാം മൽസരത്തിലും ടോസ് ശ്രീലങ്കയ്ക്കാണ് ലഭിച്ചത്. ടോസ് നേടിയ ശ്രീലങ്കൻ നായകൻ തിസാര പെരേര ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.  ഓഫ് സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറിന് ഇന്ന് ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റത്തിന് അവസരം ലഭിച്ചു. ആദ്യ ഏകദിനത്തില്‍ തോല്‍വി നേരിട്ട ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. കുൽദീപ് യാദവിനു പകരമാണ് സുന്ദറിന്റെ വരവ്. ആദ്യ മൽസരത്തിൽ പുറത്തിരുന്ന അജിങ്ക്യ രഹാനെ രണ്ടാമത്തെ മൽസരത്തിനുമില്ല. ശ്രീലങ്കൻ നിരയിലും ആദ്യ ഏകദിനത്തിൽ കളിച്ച ടീമിനെ നിലനിർത്തി.

MORE IN SPORTS
SHOW MORE