ബ്രസൂക്കയും ജബുലാനിയും പുൽമൈതാനങ്ങളെ തീപിടിപ്പിച്ച പോലെ ഇന്ത്യയിൽ ആവേശം നിറയ്ക്കുക ക്രസാവയാകും. ഫിഫാ അണ്ടർ 17 ലോകകപ്പിന് ഉപയോഗിക്കുക അഡിഡാസിന്റെ ക്രസാവയെന്നു പേരിട്ട പന്ത്.
ക്രസാവയെന്ന പേരു കേട്ട് അർഥമറിയാനായി ഇന്ത്യൻ ഭാഷകളുടെ ഡിക്ഷണറി ആരും തപ്പാൻ നിൽക്കേണ്ട. സംഭവം റഷ്യനാണ്. മനോഹരമായ പ്രകടനങ്ങളെ വിശേഷിപ്പിക്കാൻ റഷ്യൻ കായിക പ്രേമികൾ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കാണത്. പ്രതിഭയും സർഗാത്മകതയും തന്ത്രങ്ങളും ഒരു പന്തിനെ ചുറ്റിപ്പറ്റി നിൽക്കുമ്പോൾ വേറെ എന്തു പേര് നൽകാനാണ്.
ചുവപ്പു നിറത്തിലുള്ള ഡിസൈനാണ് പന്തിന്റെ സവിശേഷത. റഷ്യൻ റൂബിയുടെ അതേ ചുവപ്പാണ് ഡിസൈനിനായി ഉപയോഗിച്ചത്. ഏറെ പ്രശംസകളേറ്റു വാങ്ങിയ ഫ്രക്കാസിന്റെ അതേ ആകൃതിയിലാണ് ക്രസാവയും തയ്യാറാക്കിയിട്ടുള്ളത്.
പ്രീമിയം സർഫസ് സ്ട്രക്ചർ, ഉയർന്ന ഗ്രിപ്പ്, ഇൻ – ഫ്ലൈറ്റ് വിസിബിലിറ്റി തുടങ്ങിയവ ക്രസാവയുടെ പ്രത്യേകതകളാണ്. നാളെ മുതൽ ഇന്ത്യൻ മൈതാനങ്ങളെ ചൂടുപിടിപ്പിക്കാനൊരുങ്ങുന്ന ക്രസാവ പക്ഷേ ആദ്യമായി ഉപയോഗിക്കുന്നത് ഇവിടെയല്ല. റഷ്യയിൽ ഈ വർഷം നടന്ന ഫിഫ കോൺഫഡറേഷൻസ് കപ്പിലായിരുന്നു ക്രസാവയുടെ അരങ്ങേറ്റം.